തൃശൂർ: സ്വയം വിരമിക്കാൻ (വി.ആർ.എസ്) അപേക്ഷിച്ചവർ ഈ മാസം 31ന് പുറത്തിറങ്ങുന്നതോടെ ബി. എസ്.എൻ.എൽ കേരള സർക്കിൾ നേരിടേണ്ടി വരുന്നത് ഓഫിസർമാരുടെ കടുത്ത ക്ഷാമം. കമ്പനിയു ടെ സാങ്കേതികവും ഭരണപരവുമായ ചുമതലകൾ നടപ്പാക്കേണ്ടവർ കൂട്ടത്തോടെ ഒഴിഞ്ഞുപോകുമ്പോഴും സേവനത്തെ ബാധിക്കാതിരിക്കാനുള്ള ബദൽ നടപടികൾ സർക്കിൾ അധികൃതർ ഇതുവരെ കൈക്കൊണ്ടിട്ടില്ല.
ഡെപ്യൂട്ടി ജനറൽ മാനേജർ (ടെലികോം) തസ്തികയിലുള്ള 66ൽ 57 പേരും പോവുകയാണ്. കോഴിക്കോട്, കൊല്ലം, കണ്ണൂർ, പാലക്കാട്, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ എല്ലാവരും പോകും. ഫിനാൻസ് ഡി.ജി.എം തസ്തികയിലുള്ള 12 പേരും വിരമിക്കുമ്പോൾ അവശേഷിക്കുന്നത് ആലപ്പുഴയിൽ ഒരേയൊരാൾ മാത്രം. ജൂനിയർ ടെലികോം ഓഫിസർ/സബ് ഡിവിഷനൽ എൻജിനീയർ തലത്തിൽ ജോലി ചെയ്യുന്ന 2205 പേരിൽ 510 ഓഫിസർമാരും 415 അസി. ജനറൽ മാനേജർമാരിൽ 290 പേരും വി.ആർ.എസ് അപേക്ഷകരാണ്. ജൂനിയർ അക്കൗണ്ട്സ് ഓഫിസർ/അക്കൗണ്ട്സ് ഓഫിസർ തസ്തികയിൽ 394 പേരാണ് നിലവിലുള്ളത്. ഇതിൽ 115 പേരും പോകുന്നു. 57 ചീഫ് അക്കൗണ്ട്സ് ഓഫിസർമാരിൽ 11 പേർ മാത്രമാണ് ജനുവരി 31ന് ശേഷം ഉണ്ടാവുക.
യാഥാർഥ്യം ഇതായിരിക്കെ കേരള സർക്കിൾ അധികൃതർ ‘ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന’ നടപടിക്കാണ് ഒരുങ്ങുന്നത്. കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഡിവിഷനൽ എൻജിനീയർ, ചീഫ് അക്കൗണ്ട്സ് ഓഫിസർ, സബ് ഡിവിഷനൽ എൻജിനീയർ, അക്കൗണ്ട്സ് ഓഫിസർ, ജൂനിയർ ടെലികോം ഓഫിസർ, ജൂനിയർ അക്കൗണ്ട്സ് ഓഫിസർ തസ്തികകളിൽ വി.ആർ.എസിന് ശേഷം വന്നേക്കാവുന്ന ഓഫിസർമാരുടെ കുറവിലേക്ക് നിശ്ചിതകാലത്തേക്ക് പരിഗണിക്കപ്പെടാൻ താൽപര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഡി.ജി.എം തസ്തികയെക്കുറിച്ച് ഇതിൽ പരാമർശമില്ല. ഫെബ്രുവരി ഒന്ന് മുതൽ സേവനം തുടരാൻ പുറംകരാറിനുള്ള ടെൻഡർ നടപടി ഇപ്പോഴും തുടങ്ങിയിട്ടില്ല.
ഇനി നടപടി തുടങ്ങിയാൽ പൂർത്തിയാവാൻ മാസങ്ങൾ എടുക്കും. ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾ നിലക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ ചുമതലകൾ സമയത്തിന് നിർവഹിക്കേണ്ട ഐ.ടി.എസ് ഓഫിസർമാരിൽ ഒരാൾപോലും വി.ആർ.എസിന് അപേക്ഷിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.