കോഴിക്കോട്: ബന്ധു അയച്ചുകൊടുത്ത ലൊക്കേഷൻ മാപ്പ് മാറിപ്പോയതോടെ മുഹൂർത്തവും തെറ്റി വധുവിന്‍റെയും വരന്‍റെയും വീട്ടുകാർ മുൾമുനയിലായി കാത്തുനിന്നത് മണിക്കൂറുകളോളം. ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ച ഗൂഗിള്‍ ലൊക്കേഷനാണ് മാറിപ്പോയത്.
ഇരിട്ടി കീഴൂർ മഹാവിഷ്ണുക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിന്‍റെ ലൊക്കേഷനാണ് അയച്ചത്. ലഭിച്ച ഗൂഗിൾ ലൊക്കേഷൻ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിലെത്തി. 10.30-നുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വരനെയും സംഘത്തെയും കാണാതായതോടെ ഞങ്ങളിവിടെ എത്തി, നിങ്ങളെവിടെ? എന്ന ചോദ്യവുമായി ഫോൺ വിളി വന്നതോടെയാണ് അബദ്ധം ഇരുവീട്ടുകാരും തിരിച്ചറിഞ്ഞത്.
വരനും വധുവും നില്‍ക്കുന്ന അമ്പലങ്ങള്‍ തമ്മില്‍ 60ലേറെ കിലോമീറ്റർ ദൂരമുണ്ടായിരുന്നു. ഒടുവിൽ മൂന്നുമണിക്കൂര്‍ കഴിഞ്ഞ് വരന്‍ എത്തിയതോടെ ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തില്‍ നടയില്‍വെച്ച് താലിചാര്‍ത്തി. ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്ര ജീവനക്കാരൻ പരികർമിയും ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.