തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരെ പ്രതിപക്ഷം കോടതിയിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് കോടതിയിൽ നേരിട്ടെത്തി ഹരജി നൽകി. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയിൽ നേരിട്ടെത്തി ഹരജി നൽകാനുള്ള തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് ഹരജി നൽകിയത്. വിജിലൻസ് കോടതിക്ക് നേരിട്ട് കേസെടുക്കുന്നതിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേ സമയം, കേസ് നിലനിൽക്കുമോ എന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു. അന്വേഷണത്തിന് സർക്കാരിെൻറ അനുമതി വേണ്ടേ എന്നും കോടതി ആരാഞ്ഞു. കോടതിക്ക് അന്വേഷണ ഉത്തരവ് ഇടുന്നതിന് സർക്കാർ അനുമതി വേണ്ടെന്ന് ചെന്നിത്തല ഇതിന് മറുപടി നൽകി. ഹരജി ജനുവരി 10ന് വീണ്ടും പരിഗണിക്കും.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും എതിരെ വിജിലൻസ് കേസ് എടുക്കുന്നതിന് മുമ്പ് പ്രോസിക്യൂഷൻ അനുമതി സർക്കാറിൽ നിന്ന് ലഭിക്കണം. ഇതേതുടർന്ന് ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിൽ കേസെടുക്കാൻ അനുമതി തേടി ഗവർണറെ പ്രതിപക്ഷ നേതാവ് സമീപിച്ചിരുന്നു. എന്നാൽ, ആവശ്യം ഗവർണർ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.