തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തിൽ ബിജെപി സീൽ; ഒടുവിൽ മുഖംമൂടി അഴിഞ്ഞോ?, തെളിവ് പുറത്തുവിട്ട് സി.പി.എം

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന ആരോപണങ്ങൾക്ക് ആക്കം കൂട്ടി പുതിയ വിവാദം. തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ കമ്മീഷന്റെ സീലിന് പകരം ബിജെപിയുടേത് പതിഞ്ഞെന്നാണ് സി.പി.എം ആരോപണം. സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ബിജെപിയും കമ്മീഷനും വെവ്വേറെയാണെന്ന 'അഭിനയം' പോലും ഉപേക്ഷിക്കപ്പെട്ടോ എന്ന ചോദ്യത്തോടെയാണ് സി.പി.എം കേരളയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ് ഫോമിൽ കത്ത് പങ്കുവെച്ചിരിക്കുന്നത്.

രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളെന്ന നിലയിൽ പുലർത്തേണ്ട സാമാന്യ മര്യാദ പോലും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഏത് ബട്ടൺ അമർത്തിയാലും താമര വിരിയുമെന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ സംബന്ധിച്ച പഴയ ആരോപണങ്ങൾക്ക് പിന്നാലെയാണ് 'സീൽ വിവാദവും' എത്തുന്നതെന്ന് സി.പി.എം പറയുന്നു.

2019 മാർച്ച് 19-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിനൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ പതിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബിജെപിയുടേത് വന്നത് വെറുമൊരു 'യാദൃശ്ചികത'യായി തള്ളിക്കളയാനാവില്ലെന്ന് സി.പി.എം ആരോപിക്കുന്നത്.

വോട്ടിംഗ് മെഷീനിൽ ഏത് ബട്ടൺ അമർത്തിയാലും താമര തെളിയുന്നതിനെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീൽ ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. ഒന്നിലധികം പാർട്ടികൾക്ക് ഈ രേഖ ലഭിച്ചിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽ നിന്ന് തന്നെയാണ് ഇത് അയച്ചിട്ടുള്ളതെന്നും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. കുറഞ്ഞത് രണ്ട് സ്വീകർത്താക്കളെങ്കിലും രേഖകൾ ഒത്തുനോക്കി വിവരം ശരിയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സി.പി.എം പറയുന്നുണ്ട്.

എന്നാൽ യഥാർഥ രേഖയിൽ ഒരു സീലുമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ഈ രേഖകളുണ്ടെന്നും പല തെരഞ്ഞെടുപ്പുകളിലും ഇത് വിതരണം ചെയ്തതാണെന്നും കമ്മീഷൻ വൃത്തങ്ങൾ വിശദീകരിക്കുന്നു. 

Tags:    
News Summary - BJP Seal on ECI Letter: Mask Slips?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.