മുജാഹിദ് വേദിയിലെ ബ്രിട്ടാസിന്റെ പ്രസംഗത്തിനെതിരെ പരാതിയുമായി ബി.ജെ.പി: 'മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗം’

ന്യൂഡൽഹി: മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് എം.പിക്കെതിരെ രാജ്യസഭ ചെയർമാന് ബി.ജെ.പി പരാതി നൽകി. കോഴിക്കോട്ട് നാലു ദിവസങ്ങളിലായി നടന്ന കേരള നദ്‍വത്തുൽ മുജാഹിദീൻ (കെ.എൻ.എം) പത്താം സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പരാതി.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറാണ് രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകറിന് പരാതി നൽകിയത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ജോണ്‍ ബ്രിട്ടാസിന്‍റെ പ്രസംഗമെന്നാണ് പരാതി. എം.പിക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണറും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റുമായ പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തെ കീറിമുറിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. ശ്രീധരന്‍പിള്ളക്ക് മറുപടിയായി അതേവേദിയിൽ വെച്ചുതന്നെ സിപിഐ നേതാവ് ബിനോയ് വിശ്വവും പ്രതികരിച്ചിരുന്നു. പിന്നീട് ജോണ്‍ ബ്രിട്ടാസ് എം.പി നടത്തിയ പ്രസംഗം സമ്മേളനത്തിന്റ ഗതി തന്നെ നിയന്ത്രിക്കുന്നരീതിയിൽ ചര്‍ച്ചകള്‍ക്ക് ചൂട് പകര്‍ന്നു. സംവാദം നടത്തി ആര്‍എസ്എസിന്‍റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന് കെഎന്‍എം കരുതുന്നുണ്ടോ എന്നായിരുന്നു ബ്രിട്ടാസിന്‍റെ ചോദ്യം.

പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

‘ജനാധിപത്യം അർഥപൂർണമാകണമെങ്കിൽ എല്ലാവിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം അനിവാര്യം. ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്ന് എടുത്താലും ന്യൂനപക്ഷപ്രാതിനിധ്യം തീർത്തും നിസ്സാരമാണ്. വലിയൊരു ശൂന്യത കാണാം. സംഘ്പരിവാറിന്റെ വക്താക്കളെ ഉൾക്കൊള്ളാൻ നിങ്ങൾ ശ്രമംനടത്തുന്നു. നിങ്ങളെ ഉൾക്കൊള്ളാൻ അവർ തയാറാകുമോ? ഇല്ലെങ്കിൽ അത് ചോദിക്കേണ്ടതില്ലേ? നിങ്ങളോട് സംവദിക്കാൻവരുന്ന പരിവാർനേതാക്കൾ തൊട്ടപ്പുറത്തേക്കിറങ്ങി മറ്റൊരു ന്യൂനപക്ഷത്തിന്റെ വേദികളിൽപോയി എന്താണ് പറയുന്നത്? നിങ്ങളെയും അവരെയും തമ്മിൽ തല്ലിക്കാനുള്ള ഹീനമായ ശ്രമങ്ങൾ പരസ്യമായല്ലേ അരങ്ങേറുന്നത്? അയോധ്യ കഴിഞ്ഞപ്പോൾ പല മാധ്യമങ്ങളും നിരീക്ഷകരും പറഞ്ഞു, ധ്രുവീകരണനാളുകൾ കഴിഞ്ഞു എന്ന്. അത് അവസാനിക്കുന്നില്ല എന്ന് ഞങ്ങൾ അന്നേ പറഞ്ഞു. അത് ശരിവെക്കുന്നതല്ലേ കാശിക്കും മഥുരക്കും മേൽ ഉരുണ്ടുകൂടുന്ന കാർമേഘങ്ങൾ? ആർ.എസ്.എസിന്റെ തനതായസംസ്കാരം സംവാദംകൊണ്ടു മാറ്റാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ?’

ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെ കരുതിയിരിക്കണം -ബ്രിട്ടാസ്

ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളെ കരുതിയിരിക്കണമെന്ന സന്ദേശത്തിനാണ് കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ സംസാരിക്കവെ താൻ അടിവരയിട്ടതെന്ന് ജോൺ ബ്രിട്ടാസ് എം.പി ‘മാധ്യമ’ത്തിൽ എഴുതിയ ലേഖനത്തിൽ വിശദീകരിച്ചു. പുതിയ കൺകെട്ടുകളുമായി ഇറങ്ങിയവർക്ക് അത് സഹിക്കാൻ കഴിയാത്തതുകൊണ്ട് ചിലർ രംഗത്തുവന്നിരിക്കുകയാണ്.

എന്റെ തൊട്ടുമുമ്പേ സംസാരിച്ച മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറേഷിയെ ഉദ്ദേശിച്ചാണ് ‘ആർ.എസ്.എസിന്റെ തനതായസംസ്കാരം സംവാദംകൊണ്ടു മാറ്റാൻ കഴിയുമോ’ എന്ന ചോദ്യം ഉന്നയിച്ചത്. അതുകൊണ്ടാണ് ഇംഗ്ലീഷിൽ അത് ആവർത്തിച്ചത്. ഖുറേഷിയും ഏതാനും മുസ്‍ലിം ബുദ്ധിജീവികളും ആർ.എസ്.എസ് മേധാവിയുമായി സംവാദം തുടങ്ങിവെച്ചെങ്കിലും അത് എവിടെയും എത്തിയില്ല എന്നുമാത്രമല്ല, അന്തരീക്ഷം വഷളാകുകമാത്രമാണ് ചെയ്തത്.

ഈ പറഞ്ഞതൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ എന്നാണ് പലരുടെയും കണ്ടെത്തൽ. എന്നാൽ, ഇന്ത്യയുടെ യാഥാർഥ്യങ്ങളാണ് ഇവയൊക്കെ. ഇക്കാര്യങ്ങൾ ഉറക്കെ പറഞ്ഞ് ജാഗ്രതപ്പെടുത്തി മാത്രമേ കേരളത്തിന്റെ മതനിരപേക്ഷതയും മൈത്രിയും സംരക്ഷിക്കാൻ കഴിയൂ. കാതും കണ്ണും തുറന്നുവെച്ച് കൺകെട്ടുകാരുടെ വിദ്യകളെ പ്രതിരോധിച്ച് ഏതുതരത്തിലുള്ള വർഗീയതയും ശക്തിയായി തുറന്നുകാട്ടേണ്ടത് അനിവാര്യമാണ്.

ഇന്ത്യൻവർത്തമാനം ഇതായിരിക്കെ ഫാഷിസ്റ്റ് പ്രവണതകളെ ചൂണ്ടിക്കാണിക്കുകയും എതിർക്കുകയും ചെയ്യാതെ മതനിരപേക്ഷ-ജനാധിപത്യചേരിക്ക് മുന്നോട്ടുപോകാനാവില്ല. മാനായി വരുന്ന മാരീചന്മാരെ തിരിച്ചറിയണമെന്ന ജാഗ്രതപ്പെടുത്തലായിരുന്നു കോഴിക്കോട്ടെ എന്റെ പ്രസംഗം. എന്റെ വാക്കുകളെ എതിർക്കുന്നവരേ, ഞാൻ ചെയ്തത് ഒരു മതനിരപേക്ഷ വിശ്വാസിയുടെ കടമയാണ്. ഒരു ജനാധിപത്യവാദിയുടെ ചുമതലയാണ് -ബ്രിട്ടാസ് വ്യക്തമാക്കി.

Tags:    
News Summary - BJP has filed complaint against John Brittas' speech at KNM MUJAHID 10th State Conference Venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.