തിരുവനന്തപുരം: നെട്ടയത്ത് ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വട്ടിയൂർകാവ് പൊലീസ് കേസെടുത്തു. സംഘർഷം തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും കർശന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. ബി.ജെ.പി പ്രവർത്തകരായ ദമ്പതിമാരും അയൽവാസിയായ യുവാവും തമ്മിലുള്ള വഴിതർക്കമാണ് വലിയ രാഷ്ട്രീയ സംഘർഷമായി മാറിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയായിരുന്നു സംഭവം. നെട്ടയം മലമുകളിൽ ഇരു വിഭാഗങ്ങളും സംഘം ചേർന്ന് ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെയാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്.
ഇതിനിടെയുണ്ടായ കല്ലേറിൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ദീപുവിന് ഗുരുതരമായി പരിക്കേറ്റു. ഈ സംഭവത്തിലാണ് വട്ടിയൂർകാവ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച അടക്കമുള്ള വകുപ്പുകളാണ് എഫ്.ഐ.ആറിൽ ഉള്ളത്. നഗ്നതാ പ്രദർശനം നടത്തിയെന്ന് ആരോപിച്ച ബി.ജെ.പി പ്രവർത്തകന്റെ ഭാര്യ പൊലീസിൽ സി.പി.എം പ്രവർത്തകർക്കെതിരെ പരാതി കൊടുത്തതാണ് സംഘർഷങ്ങളുടെ തുടക്കം. അതേസമയം അതിർത്തി തർക്കമാണെന്നും കള്ളകേസ് നൽകി പ്രശ്നം രാഷ്ട്രീയവത്ക്കരിക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നാണ് സി.പി.എം പറയുന്നത്.
അതിനിടെ ഇന്നലെ അർധരാത്രി ഡി.വൈ.എഫ്ഐ മേഖല ട്രഷറുടെ വീടിനു നേരെ ആക്രമണ ശ്രമവും ഉണ്ടായി. വാളുമായി മൂന്നംഗസംഘം ബൈക്കിൽ എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വിഷയവുമായി ബന്ധപ്പെട്ട ബി.ജെ.പി വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി. പൊലീസ് നടപടി ഏകപക്ഷീയമായിരുന്നു എന്ന് ആരോപിച്ചാണ് രാത്രി 11ന് ബി.ജെ.പി വട്ടിയൂർകാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. ഇതിനിടയാണ് ലൈവ് റിപ്പോർട്ടിങ്ങിനുടെ മാധ്യമ പ്രവർത്തകയെ ബി.ജെ.പി പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.