തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ ആകാശത്തേക്ക് വെടിയുതിർത്ത പൊലീസ് നടപടിയിൽ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൊലീസിനെ അക്രമിച്ചപ്പോഴാണ് എസ്.എച്ച്.ഒ വെടി ഉതിർത്തതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് ഇന്ന് കമ്മീഷണർക്ക് കൈമാറും.
പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോർപറേഷൻ മേയർ വി.വി. രാജേഷ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഇന്ന് നേരിട്ട് കാണും. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിനും എസ്.ഐ അഭിജിത്തും ചേർന്നാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും ഇവർക്കെതിരെ നടപടി വേണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. ഇക്കാര്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെടാനാണ് ഇന്ന് കൂടിക്കാഴ്ച നടത്തുക.
അതേസമയം, സുഗതന്റെ അറസ്റ്റിൽ രാഷ്ട്രീയ പ്രത്യാരോപണങ്ങളും സജീവമാണ്. പൊലീസ് നടപടിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചപ്പോൾ, വട്ടിയൂർക്കാവ് എം.എൽ.എയും ആരോഗ്യമന്ത്രിയുമായ കെ. മുരളീധരൻ വെടിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല എന്നാണ് പ്രതികരിച്ചത്. ക്രിമിനൽ പശ്ചാത്തലമുള്ള ജനപ്രതിനിധിയെ കൗൺസിലർ സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്നാണ് സി.പി.എം നിലപാട്. സുഗതന്റെ രാജി ആവശ്യപ്പെട്ട് 15ന് തിരുവനന്തപുരം നഗരസഭക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം അറിയിച്ചിട്ടുണ്ട്. എന്നാൽ, വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിൻ, എസ്.ഐ അഭിജിത്ത് എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരാനാണ് ബി.ജെ.പി നീക്കം.
കഴിഞ്ഞമാസം വട്ടിയൂർക്കാവിന് സമീപം ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന സുഗതൻ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. സുഗതനെ അനുയായികൾ വളഞ്ഞതോടെ ആകാശത്തേക്ക് വെടിവച്ചാണ് വട്ടിയൂർക്കാവ് എസ്.എച്ച്.ഒയും സംഘവും സുഗതനെ പിടികൂടിയത്. സംഘർഷത്തിൽ എസ്.എച്ച്.ഒ വിപിൻ, എസ്.ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.