കൊച്ചി: സഭാതലത്തിലുള്ള അച്ചടക്ക നടപടികൾക്ക് ബിഷപ്പുമാർ മുമ്പും വിധേയരായിട്ടുണ്ടെങ്കിലും ഒരു ക്രിമിനൽ കേസിൽ, പ്രത്യേകിച്ച് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലാകുന്നത് രാജ്യത്ത് ആദ്യം. കേരളത്തിൽ മുമ്പും ബിഷപ്പുമാർ നടപടിക്ക് വിധേയരായിട്ടുണ്ടെങ്കിലും ഇൗ നടപടികളെല്ലാം സഭക്കുള്ളിലായിരുന്നു.
ഏറെ വിവാദം സൃഷ്ടിച്ച സംഭവമാണ് കൊച്ചി രൂപതാ ബിഷപ് ജോൺ തട്ടുങ്കലിനെതിരായ ആരോപണവും തുടർനടപടികളും. 2008 സെപ്റ്റംബറിലാണ് സംഭവം. 59 കാരനായ ജോൺ തട്ടുങ്കൽ യുവതിയെ ദത്തെടുത്ത് അനന്തരാവകാശിയായി പ്രഖ്യാപിച്ച് ഫോർട്ട് കൊച്ചിയിലെ രൂപതാ ആസ്ഥാനത്തോട് ചേർന്ന െഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചു. രക്തം കൊണ്ട് അരമനയിൽ അഭിഷേകം ചെയ്ത് ആഭിചാര കർമം നടത്തിയ സംഭവവുമുണ്ടായി. സംഭവം പുറത്തായതോടെ ബിഷപ്പിനെതിരെ വൈദികർക്കിടയിൽ പ്രതിഷേധം ശക്തമായി. തുടർന്ന്, ഒരു മാസത്തിനകം തന്നെ വത്തിക്കാൻ ഇടപെട്ട് ബിഷപ്പിനെ പുറത്താക്കി.
കാനോനിക നിയമത്തിനെതിരാണ് ദത്തെടുക്കൽ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനുശേഷം ഇടുക്കി പട്ടുമലയിലെ ആശ്രമത്തിൽ അഭയം തേടിയ ബിഷപ്പിന് അവിടെയും കഴിയാനായില്ല. എഴുപുന്നയിലെ കുടുംബവീട്ടിൽ കഴിഞ്ഞ അദ്ദേഹം സഭയുടെ എതിർപ്പു കാരണം 2013 ഒാടെ നാടുവിട്ടു. ജോൺ തട്ടുങ്കലിനെതിരെ നടപടിയെടുക്കാൻ കാണിച്ച താൽപര്യത്തിെൻറ ചെറിയൊരംശമെങ്കിലും ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ സഭ പൊതുജനമധ്യത്തിൽ ഇത്രയും അവഹേളിക്കപ്പെടില്ലായിരുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
മീനങ്ങാടി ബിഷപ് മാർ പീലക്സിനോസിനെതിരെ ചില സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ സഭ നടപടിയെടുത്തിരുന്നു. ബി.എഡ് കോഴക്കേസിലൂടെ വിവാദനായകനായ ബിഷപ്പ് കൂടിയാണ് ഇദ്ദേഹം. റാന്നി നിലക്കൽ ഭദ്രാസനാധിപനായിരുന്ന യൂഹാനോൻ മാർ കൂറിലോസിനെതിരെ സ്വവർഗ ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് അദ്ദേഹത്തെ സഭയുടെ ചുമതലകളിൽനിന്ന് നീക്കിയ സംഭവവുമുണ്ടായി. എന്നാൽ, ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തെ തിരിച്ചെടുത്ത് കൊട്ടാരക്കര ബിഷപ്പായി നിയമിച്ചു.
പട്ടം സ്വീകരിച്ചത് ലത്തീൻ സഭയിൽ
തൃശൂർ: സീറോ മലബാർ സഭാംഗമായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ വൈദിക പട്ടം സ്വീകരിച്ചത് ലത്തീൻസഭയിൽ ചേർന്ന്. 1990ൽ വികാരിയായ ഡോ. ഫ്രാങ്കോ മുളയ്ക്കൽ 2009ലാണ് ഡൽഹിയിൽ സഹായ മെത്രാനായത്. ദൈവശാസ്ത്രത്തിലാണ് ഡോക്ടറേറ്റ്. ഡൽഹിയിലെ ചുമതലയാണ് ബിഷപ്പിനെ രാഷ്ട്രീയ നേതാക്കളുടെ അടുപ്പക്കാരനാക്കിയത്. 1964ൽ ഗുരുവായൂരിനടുത്ത് മറ്റത്ത് ജനിച്ച, ഇംഗ്ലീഷ് സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം നേടിയ മുളയ്ക്കലിനെ 2013 ജൂൺ13 നാണ് മാർപ്പാപ്പ ബിഷപ്പായി നിയമിച്ചത്.
കാത്തലിക് യൂനിയെൻറ പ്രസിഡൻറ് ആയിരുന്നു. സീറോ മലബാർ സഭയിൽ കൂടി പൗരോഹിത്യം സ്വീകരിച്ചാൽ ഉന്നത പദവിയിൽ എത്താൻ കാലതാമസം നേരിടുമെന്ന് മനസ്സിലാക്കിയാണ് ഇദ്ദേഹം ലത്തീൻ സഭയിലൂടെ വൈദിക പട്ടം സ്വീകരിച്ചതെന്ന് കാത്തലിക് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ആൻറണി ചിറ്റാട്ടുകര പറഞ്ഞു. ഫ്രാങ്കോയിൽനിന്ന് വൈദിക പട്ടം സ്വീകരിച്ച രണ്ട് പേരും ഉത്തരന്ത്യേൻ സംസ്ഥാനങ്ങളിലാണ് പ്രവർത്തിച്ചത്. ഇവർ പിന്നീട് വൈദിക വൃത്തി ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.