സി.പി.എം-ആർ.എസ്.എസ് ബന്ധം: എം.വി. ഗോവിന്ദന്‍റെ വെളിപ്പെടുത്തൽ വിവാദമാകുന്നു; നായനാർ പറഞ്ഞത് ഓർമിപ്പിച്ച് ബിനീഷ് കോടിയേരി

കോഴിക്കോട്: ആർ.എസ്.എസുമായി സഹകരിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. എം.വി. ഗോവിന്ദന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച ബിനീഷ് കോടിയേരി, ആർ.എസ്.എസ് ബന്ധം സംബന്ധിച്ച് മുമ്പ് മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ. നായനാരുടെ പ്രതികരണമാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റ്

ആർഎസ്എസ്സിന്റെ വോട്ട് വേണോ, നിങ്ങൾ വേണ്ട എന്നു പറഞ്ഞിട്ടും അവർ തന്നാലോ എന്ന ചോദ്യത്തിന് 96ൽ സഖാവ് നായനാർ പറഞ്ഞ ഒരു മറുപടി ഉണ്ട് ‘ഓൻ ഓന്റെ വീട്ട് കൊണ്ട് കൊടുക്കട്ടെ എന്ന്’

അതെ ഇപ്പോഴും പറയാനുള്ളൂ..

അർധ ഫാഷിസത്തിന്റെ രീതിയിൽ അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നും വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വെളിപ്പെടുത്തിയത്.

'അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു'- എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമി മുമ്പ് എല്‍.ഡി.എഫിന് പിന്തുണച്ചത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, എം.വി. ഗോവിന്ദന്‍റെ പരാമർശത്തെ ന്യായീകരിക്കുന്ന പ്രതികരണമാണ് സി.പി.എം സംസ്ഥാന സമിതിയംഗവും നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എം. സ്വരാജ് നടത്തിയത്. ജനത പാർട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചതെന്ന് എം. സ്വരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഭാരതീയ ജനത പാർട്ടിയുമായി സഹകരിച്ചിട്ടില്ല. ജനത പാർട്ടി രൂപീകരിച്ച പശ്ചാത്തലത്തിലാണ് ഭാരതീയ ജനസംഘം പിരിച്ചുവിട്ടത്. ബി.ജെ.പിയുടെ ആദ്യ രൂപമെന്ന് അറിയപ്പെടുന്ന ജനസംഘം പിരിച്ചുവിടുകയാണ് ചെയ്തത്. ജനത പാർട്ടി രൂപീകരിച്ചപ്പോൾ വ്യത്യസ്ത ചിന്താധാരയിൽ ഉള്ളവർ ഉൾപ്പെട്ടിരുന്നു. 1977ൽ തെരഞ്ഞെടുപ്പ് നടക്കുകയും ആദ്യ കോൺഗ്രസിതര സർക്കാർ ഉണ്ടാവും മൊറാർജി ദേശായി സർക്കാറിനെ നയിക്കുകയും ചെയ്തു.

പിന്നാലെ ആർ.എസ്.എസ് ജനത പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കുന്നുവെന്ന വിമർശനം ഉയർന്നു വന്നു. അതിൽ വസ്തുതയും ഉണ്ടായിരുന്നു. ഈ സമയത്ത് കേരളത്തിലെ കാസർകോട്, തലശ്ശേരി, തിരുവല്ല, പാറശാല എന്നീ നാല് നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വന്നു.

ഈ സന്ദർഭത്തിലാണ് ആർ.എസ്.എസിന്‍റെ പിന്തുണ ഇടതുപക്ഷം സ്വീകരിക്കുമോ എന്ന ചോദ്യം ഉയരുകയും വോട്ട് വേണ്ടെന്ന് ഇ.എം.എസ് വ്യക്തമാക്കുകയും ചെയ്തു. ഈ നിലപാടിനെ തുടർന്ന് ആർ.എസ്.എസുമായി ഇടതുപക്ഷം അകന്നു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കുകയും ചെയ്തു.

ആർ.എസ്.എസ് പിടിമുറുക്കിയ ജനത പാർട്ടിയുമായി ബന്ധമുണ്ടാക്കിയത് കോൺഗ്രസ് ആണ്. 80ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർഥിയായി കാസർകോട് മത്സരിച്ചത് ഒ. രാജഗോപാലാണെന്നും എം. സ്വരാജ് വ്യക്തമാക്കി.

Tags:    
News Summary - Bineesh Kodiyeri react to CPM- RSS Relation Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.