തിരുവനന്തപുരം: ഭൂമി തട്ടിപ്പുകളും വിവരങ്ങള്‍ മറച്ചുവെച്ചുള്ള തിരിമറികുളം തടയിടാന്‍ റവന്യൂ വകുപ്പ് ആവിഷ്കരിക്കുന്ന യുനിക് തണ്ടപ്പേര്‍ (ഒരാള്‍ക്ക് ഒറ്റ തണ്ടപ്പേര്‍) മേയ് 16ന് നിലവില്‍വരും. കല്‍പറ്റയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും.
റവന്യൂ വകുപ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന റെലിസ് പോര്‍ട്ടലുമായി വസ്തു ഉടമയുടെ മൊബൈല്‍ നമ്പറും ആധാറും ലിങ്ക് ചെയ്യും. അതോടെ റവന്യൂ വകുപ്പിൽനിന്ന് ലഭിക്കുന്ന 12 അക്ക തണ്ടപ്പേരാവും ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളുടെയും അടിസ്ഥാനം. യുനിക് തണ്ടപ്പേര്‍ വരുമ്പോൾ ബിനാമി ഭൂമി സമ്പാദനം നടക്കില്ല. വസ്തു വിവരം മറച്ചുവെച്ച് ആനുകൂല്യങ്ങള്‍ നേടാനും കഴിയില്ല. ഇതിലൂടെ സംസ്ഥാനത്തെ തണ്ടപ്പേരുകളുടെ എണ്ണം കുറയും. ഭൂമി വിവരങ്ങള്‍ ഡിജി ലോക്കറില്‍ സൂക്ഷിക്കാം. സംസ്ഥാനത്ത് എവിടെയും വസ്തുവിെൻറ കരം ഒടുക്കാം. ഇത് നടപ്പാകുന്നതോടെ പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കാനാവില്ല.
ലിങ്ക് ചെയ്യേണ്ട വിധം
റെലിസ് പോര്‍ട്ടലിലെ പുതിയ മെനുവില്‍ വസ്തു വിവരങ്ങളും ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കി ലിങ്ക് ചെയ്യാം. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി അപ്‌ലോഡ് ചെയ്താല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും. ഇതിന് കഴിയാത്തവര്‍ക്ക് വില്ലേജ് ഓഫിസുകളിൽ ബയോമെട്രിക് സങ്കേതത്തിലൂടെ വിരലടയാളം പതിച്ചോ കൃഷ്ണമണി പരിശോധിച്ചോ ലിങ്ക് ചെയ്യാം.
തണ്ടപ്പേര്‍
വില്ലേജ് ഓഫിസ് പരിധിയില്‍ പോക്കുവരവ് ചെയ്യുന്ന ആധാരങ്ങള്‍ക്ക് ഒന്നു മുതലുള്ള നമ്പറാണ് നല്‍കുന്നത്. ഈ നമ്പറാണ് 'തണ്ടപ്പേര്‍'. ഇത് രേഖപ്പെടുത്തുന്ന ബുക്ക് 'തണ്ടപ്പേര്‍ രജിസ്റ്റര്‍'.
ഒരു വില്ലേജില്‍ രണ്ടോ അതിലധികമോ ബ്ലോക്കുകളായി തിരിച്ചാകും സര്‍വേ നമ്പറുകളും മറ്റും രേഖപ്പെടുത്തുക. ഓരോ ബ്ലോക്കിലും ഒന്നുമുതലുള്ള നമ്പറിലാവും തണ്ടപ്പേര്‍. ഒരു വില്ലേജിലെ രണ്ട് ബ്ലോക്കുകളിലും സ്ഥലമുള്ള വ്യക്തിക്ക് ഒന്നിലധികം തണ്ടപ്പേര്‍ ഉണ്ടാകും.
യുനിക് തണ്ടപ്പേര്‍ വരുമ്പോള്‍ റെലിസ് പോര്‍ട്ടല്‍ രൂപപ്പെടുത്തുന്ന 12 അക്ക നമ്പറാവും തണ്ടപ്പേര്‍. ഒരു വ്യക്തി എവിടെയെല്ലാം ഭൂമി ഇടപാട് നടത്തിയാലും ഈ നമ്പറിലാവും രജിസ്റ്ററാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.