വായ്പ തിരിച്ചടക്കാത്തവരെ തുറന്നുകാട്ടാന്‍ ബാങ്ക് ജീവനക്കാര്‍ കുടിശ്ശികക്കാരുടെ വീടിന് മുന്നിലേക്ക്

തൃശൂര്‍: ബാങ്കിന്‍െറ വായ്പാ കുടിശ്ശിക തിരിച്ചടപ്പിക്കാന്‍ ജീവനക്കാരും വിരമിച്ചവരും ചേര്‍ന്ന് കിട്ടാക്കടക്കാരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ പ്രതിഷേധവുമായി എത്തുന്നു. തൃശൂര്‍ ആസ്ഥാനമായ കാത്തലിക് സിറിയന്‍ ബാങ്കിലെ ജീവനക്കാരും മുന്‍ ജീവനക്കാരുമാണ് പ്രതിഷേധ കൂട്ടായ്മയുമായി രംഗത്തിറങ്ങുന്നത്. നിയമത്തിന്‍െറ കുറുക്കുവഴികള്‍ ഉപയോഗിച്ച് വായ്പ തിരിച്ചടക്കാതെ ഒളിച്ചുകളി നടത്തുന്നവരെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇതിന് ബാങ്ക് പിന്തുണയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.

സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച ജീവനക്കാരുടെ കൂട്ടായ്മ നടക്കും. 50 ലക്ഷത്തിന് മുകളില്‍ വായ്പയെടുത്ത് മൂന്ന് വര്‍ഷത്തിലേറെയായി ഒന്നും തിരിച്ചടക്കാത്ത വ്യക്തികളുടെ വീടുകള്‍ക്കും ഓഫിസുകള്‍ക്കും മുന്നിലാണ് ആദ്യഘട്ടത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ബാങ്കുകളുടെ പ്രവൃത്തി സമയം ബാധിക്കാത്ത വിധത്തില്‍ രാവിലെ 9.30 മുതല്‍ ഒരു മണിക്കൂറാണ് പ്രതിഷേധം. ആരെയും മോശക്കാരാക്കാനല്ല, കിട്ടാക്കടം പിരിക്കാനും പ്രൗഢി നിലനിര്‍ത്താനുമുള്ള ശ്രമമാണ്.

ആദ്യഘട്ടത്തില്‍ ജീവനക്കാരും വിരമിച്ചവരുമാണ് കൂട്ടായ്മയില്‍ പങ്കെടുക്കുന്നതെങ്കില്‍ അടുത്തഘട്ടത്തില്‍ കുടുംബാംഗങ്ങളെയും  രംഗത്തിറക്കുന്നത് പരിഗണനയിലുണ്ടെന്ന് ജീവനക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിട്ടാക്കടം വര്‍ധിക്കുകയും മൂലധനം വര്‍ധിക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ബാങ്ക് നഷ്ടത്തിലായിരുന്നു. കിട്ടാക്കടങ്ങള്‍ നിയന്ത്രിക്കാനും തിരിച്ചടപ്പിക്കാനുമായി മാനേജ്മെന്‍റ് ജീവനക്കാരുടെ സഹായം തേടിയിരുന്നു.

അതിന്‍െറ അടിസ്ഥാനത്തില്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചു. അതിലാണ്, നിയമത്തിന്‍െറ കുറുക്കുവഴികള്‍ ഉപയോഗിച്ച് പലരും വായ്പ തിരിച്ചടക്കാതെ മുങ്ങിനടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇതില്‍ ഭൂരിഭാഗവും സമൂഹത്തില്‍ ഉന്നതങ്ങളിലുള്ളവരും തിരിച്ചടക്കാന്‍ സൗകര്യമുള്ളവരുമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.

Tags:    
News Summary - bank employees march to lones house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.