സർക്കാർ നടപ്പാക്കുന്നത് സാമ്പത്തിക സംവരണമല്ല; സവർണ സംവരണമാണ് -വി.ടി ബൽറാം

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ ഒാപ്പൺ ക്വാട്ടയിലെ പത്ത് ശതമാനം മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ. സർക്കാർ നടപ്പാക്കുന്നത് സാമ്പത്തിക സംവരണമല്ലെന്നും സവർണ സംവരണമാണെന്നും അദ്ദേഹം േഫസ്ബുക്കിൽ കുറിച്ചു. 

ഓപ്പണ്‍ ക്വാട്ടയിലുണ്ടാവേണ്ടിയിരുന്ന 10% സീറ്റ് ഇനി മുതല്‍ സവര്‍ണ സമുദായങ്ങള്‍ക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നെന്നും മെറിറ്റിൻെറ മാത്രം അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുമായിരുന്ന സീറ്റിലേക്കാണ് ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാല്‍ പലനിലക്കും പ്രിവിലേജുകള്‍ അനുഭവിക്കാന്‍ അവസരമുണ്ടായ ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നതെന്നും വി.ടി ബല്‍റാം പ്രതികരിച്ചു.

കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച് ദേശീയ തലത്തില്‍ നരേന്ദ്രമോദി ഏറ്റെടുത്ത ഈ സംവരണ തീരുമാനം സാമ്പത്തിക സംവരണമല്ല, സവര്‍ണ സംവരണമാണെന്നും അദ്ദേഹം കുറിച്ചു.

എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സര്‍ക്കാരുകളുടെ വേദന, സവര്‍ണരിലെ പാവപ്പെട്ടവരെക്കുറിച്ച് മാത്രമാണ്. ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിന്‍മുറയിലെ ചിലര്‍ക്ക് പില്‍ക്കാലത്ത് സ്വന്തം കാരണങ്ങളാല്‍ വന്നുചേര്‍ന്ന 'സുകൃതക്ഷയം' മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ 'ജനപക്ഷ' സര്‍ക്കാരുകള്‍ നമ്മോട് പറയുന്നതെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം പി.എസ്.സി അംഗീകരിച്ചിട്ടുണ്ട്. സംവരണം നടപ്പാക്കണമെങ്കില്‍ കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം. അതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ് പി.എസ്.സി അംഗീകാരം നല്‍കിയത്. സര്‍ക്കാർ കൂടി ഭേദഗതി അംഗീകരിക്കുന്നതോടെ സര്‍ക്കാര്‍ ജോലിയിൽ  മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം നിലവില്‍ വരും. മുന്നാക്ക വിഭാഗങ്ങളിലെ നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് സംവരണം നൽകുന്നത്.

വി.ടി ബൽറാം എം.എൽ.എയുടെ ഫേസ്ബുക്ക് കുറിപ്പിൻെറ പൂർണരൂപം

ഓപ്പൺ ക്വാട്ടയിലുണ്ടാവേണ്ടിയിരുന്ന 10% സീറ്റ് ഇനി മുതൽ സവർണ്ണ സമുദായങ്ങൾക്ക് മാത്രം. മെറിറ്റിൻ്റെ മാത്രം അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ ലഭിക്കുമായിരുന്ന പത്ത് ശതമാനം സീറ്റിലേക്ക് ഇതാ, ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാൽ പലനിലക്കും പ്രിവിലിജുകൾ അനുഭവിക്കാൻ അവസരമുണ്ടായ ചില ജനവിഭാഗങ്ങൾക്ക് സംവരണം നടപ്പിലാവുന്നു.

കേരളത്തിലെ ദേവസ്വം ബോർഡുകളിൽ പിണറായി വിജയൻ സർക്കാർ തുടങ്ങിവച്ച് ദേശീയ തലത്തിൽ നരേന്ദ്രമോഡി ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാർത്ഥത്തിൽ സാമ്പത്തിക സംവരണമല്ല, സവർണ്ണ സംവരണമാണ്. എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സർക്കാരുകളുടെ വേദന, സവർണ്ണരിലെ പാവപ്പെട്ടവരേക്കുറിച്ച് മാത്രമാണ്. ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിൻമുറയിലെ ചിലർക്ക് പിൽക്കാലത്ത് സ്വന്തം കാരണങ്ങളാൽ വന്നുചേർന്ന "സുകൃതക്ഷയം" മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ 'ജനപക്ഷ' സർക്കാരുകൾ നമ്മോട് പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.