യു.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം 29 ന്

തിരുവനന്തപുരം: ഏക സിവില്‍ കോഡ്, മണിപ്പൂര്‍ വിഷയങ്ങളില്‍ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം 29 ന് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കോഴിക്കോട്ടെ കെ.പി.സി.സി പരിപാടിയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. മണിപ്പൂര്‍ വിഷയത്തില്‍ രാജ്യ വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്. അക്രമങ്ങളുടെ പ്രധാന ഉത്തരവാദി പ്രധാനമന്ത്രിയാണ്.

അക്രമങ്ങള്‍ക്ക് കാരണക്കാരനായ മുഖ്യമന്ത്രി ഇപ്പോഴും ആ സ്ഥാനത്ത് തുടരുകയാണ്. അപമാനഭാരം കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ട തരത്തിലുള്ള സംഭവങ്ങളാണ് മണിപ്പൂരിലുണ്ടാകുന്നത്. വംശഹത്യ നടത്തുന്നതിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണ്. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫും കെ.പി.സി.സിയും കേരളത്തിലും പ്രക്ഷോഭം സംഘടിപ്പിക്കും.

മണിപ്പൂരിലെ സംഭവങ്ങളെ വി. മുരളീധരന്‍ ഇപ്പോഴും ന്യായീകരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംഘപരിവാര്‍ രൂക്ഷമായി ആക്രമിക്കുകയാണ്. കഴിഞ്ഞ കുറേക്കാലമായി ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നത് ക്രൈസ്തവരാണ്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രചരിപ്പിച്ചാണ് ഇരു വിഭാഗങ്ങളുടെയും ദേവാലയങ്ങള്‍ ആക്രമിക്കുന്നതും സ്ത്രീകളെ അപമാനിക്കുന്നതും. സര്‍ക്കാരാണ് കലാപകാരികള്‍ക്ക് ആയുധങ്ങള്‍ നല്‍കിയിരിക്കുന്നത്.

മുതലപ്പൊഴി വിഷയം നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍ മരിച്ചവരുടെ എണ്ണത്തെ ചൊല്ലി മന്ത്രി സജി ചെറിയാന്‍ തര്‍ക്കിച്ചു. പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് പിറ്റേ ദിവസം സമ്മതിച്ചു. അടിയന്തിരമായി നടപടി എടുക്കുമെന്ന് പറഞ്ഞ് ഒരു വര്‍ഷമായിട്ടും ചെറുവിരല്‍ അനക്കിയില്ല. തീരപ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് സാമാമ്യഗ്രാഹ്യം പോലും വകുപ്പ് മന്ത്രിക്ക് ഇല്ലാത്തത് ലജ്ജാകരമാണ്. അവിടെയുള്ളവര്‍ക്ക് മറ്റു പണിയൊന്നും അറിയില്ല.

അവരുടെ കടലിലേക്കുള്ള യാത്ര സുരക്ഷിതമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. തിരുവനന്തപുരത്ത് ജനിച്ച് വളര്‍ന്ന രണ്ട് മന്ത്രിമാര്‍ക്കെതിരെ തീരപ്രദേശത്തെ ജനങ്ങളെ ഇളക്കി വിട്ടത് പ്രതിപക്ഷ നേതാവെന്നാണ് ആരോപിച്ചത്. ആര് ചെന്നാലും അവര്‍ പ്രതിഷേധം പ്രകടിപ്പിക്കും. അവരെ ആശ്വസിപ്പിക്കുന്നതിന് പകരം ഷോ കാണിക്കരുതെന്നല്ല മന്ത്രി അവരോട് പറയേണ്ടത്. ആനപ്പുറത്ത് ഇരിക്കുമ്പോള്‍ താഴെക്കൂടി പോകുന്ന മനുഷ്യരെ കാണാതെ പോകരുത്. കാണുന്നില്ലെങ്കില്‍ ലെന്‍സ് വച്ചെങ്കിലും നോക്കണമെന്ന് സതീശൻ പറഞ്ഞു.

Tags:    
News Summary - Bahuswarata Sangam organized by UDF on 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.