തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരായി മോശം പരാമർശം നടത്തിയ പി.സി. ജോർജ് എം.എൽ.എയെ സ്പീക്കർ ശാസിച്ചു. 14-ാം നിയമസഭയുടെ അവസാന സമ്മേളനത്തിലാണ് പി.സി. ജോർജിനെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ശാസിച്ചത്. പി.സി. ജോര്‍ജിന്റെ പെരുമാറ്റം നിയമസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
പി.സി ജോര്‍ജ് എം.എല്‍.എയെ ശാസിക്കാന്‍ നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ നല്‍കിയിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിലാണ് ജോര്‍ജിനെതിരായ നടപടിക്ക് ശിപാര്‍ശ നല്‍കിയത്.
ശാസന സ്വീകരിക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു. എന്നാൽ സഭയിൽ നിന്നും പുറത്താക്കപ്പെട്ട ആൾ എങ്ങനെ കന്യാസ്ത്രീയാകുമെന്നും ആ പ്രയോഗം സഭാ നടപടികളിൽ നിന്നും നീക്കം ചെയ്യണമെന്നും പി.സി. ജോർജ് പറഞ്ഞു. സ്പീക്കർ ഇത് അംഗീകരിച്ചില്ല.
നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളെന്ന് എത്തിക്‌സ് കമ്മിറ്റി നിരീക്ഷിച്ചിരുന്നു. നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമര്‍ശമാണ് പി. സി ജോര്‍ജ് നടത്തിയത്. പീഡനക്കേസിലെ ഇരയെ പിന്തുണച്ചവര്‍ക്കെതിരെ സ്വഭാവഹത്യ നടത്താന്‍ ശ്രമിച്ചെന്നും പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തി. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അടക്കമുള്ളവരാണ് പി. സി ജോര്‍ജിനെതിരെ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.