തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ആക്രമണം നടത്തി വാഹനങ്ങ ൾ തീയിട്ട സംഭവത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്. പ്രതികളെക്കുറിച്ച് സൂചന നൽകാൻ പൊലീസിനാകുന്നില്ല. സമീപവാസികളിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ആശ്രമത്തിൽ നിന്ന് രണ്ടരക്കിലോമീറ്റർ വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസ് തീരുമാനം.
ആശ്രമവുമായി ബന്ധപ്പെട്ട ആരെങ്കിലുമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച മൊബൈൽ സന്ദേശങ്ങളും ഫോൺവിളിയും പരിശോധിക്കും. പ്രധാന റോഡിൽനിന്ന് ആശ്രമത്തിലേക്കുള്ള വഴിയിലെ സി.സി.ടി.വി ദൃശ്യം പരിശോധിെച്ചങ്കിലും സൂചന ലഭിച്ചില്ല. ഫോറൻസിക് റിപ്പോർട്ട് ഇന്ന് ലഭിക്കും.
തിങ്കളാഴ്ച ഡി.സി.പി ആദിത്യയുടെ സാന്നിധ്യത്തിൽ സ്വാമി സന്ദീപാനന്ദഗിരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. സംഭവദിവസം കസ്റ്റഡിയിലെടുത്ത ആശ്രമത്തിലെ മുൻ സെക്യൂരിറ്റി ജീവനക്കാരനെയും മകനെയും സംഭവവുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതിനാൽ വിട്ടയച്ചു. അതിനിടെ, സ്വാമി സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. രണ്ട് ഗൺമാൻമാരെ നിയമിച്ചു. കുണ്ടമൺകടവിലെ സാളഗ്രാമം ആശ്രമ പരിസരത്ത് രാപ്പകൽ പൊലീസ് പിക്കറ്റും ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ, മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ ആശ്രമം സന്ദർശിച്ചു.
‘സി.സി.ടി.വി നശിച്ചത് മഴയത്ത്’
തിരുവനന്തപുരം: സി.സി.ടി.വികള്‍ ഓഫാക്കിയതല്ലെന്നും കനത്ത മഴയിലും കാറ്റിലും കാമറയുടെ സര്‍ക്യൂട്ടും മറ്റും കേടായതിനാൽ അവ നശിച്ചതാണെന്ന് കാമറ നന്നാക്കാന്‍ വന്നവര്‍ പറഞ്ഞതായി സ്വാമി സന്ദീപാനന്ദഗിരി അറിയിച്ചു. ആശ്രമത്തിനുചുറ്റും ഉപരോധം തീര്‍ക്കുമെന്ന് ഒരാഴ്ചയായി ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചിരുന്നു. പോസ്റ്റര്‍ പതിക്കുകയും ധർണ നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് അവര്‍ ആക്രമണത്തിന് മുതിര്‍ന്നതെന്ന് സന്ദീപാനന്ദഗിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.