കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ നടന്ന മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. നഗരസഭ സെക്രട്ടറിക്കെതിരെ ഇരുപക്ഷത്തേയും അംഗങ്ങൾ വിമർശനവുമായി രംഗത്ത് വന്നു. സെക്രട്ടറിയുടെ വീഴ്ചയാണ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള ഉത്തരവിന് കാരണമെന്നും കൗൺസിലംഗങ്ങൾ കുറ്റപ്പെടുത്തി.
സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മറ്റിയിലെ അംഗമായ സെക്രട്ടറി കൗൺസിലിനെ അറിയിക്കാതെ റിപ്പോർട്ട് സമർപ്പിച്ചുവെന്നും വിമർശനമുണ്ട്. ഫ്ലാറ്റിലുള്ളവരെ കുടിയൊഴിപ്പിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കൗൺസിൽ അംഗങ്ങളുടെ നിലപാട്.
ഫ്ലാറ്റുകൾ പൊളിച്ചു മാറ്റണമെന്ന വിധി നടപ്പാക്കാൻ സാധ്യമല്ലെന്ന് പ്രഖ്യാപിക്കണമെന്നും വിധിയെ അവിടെ താമസിക്കുന്നവരോടുള്ള മനുഷ്യാവകാശ ലംഘനമായി കണക്കാക്കി, പൊളിച്ചു കളയുന്നതിനോട് കൗൺസിലംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന പ്രമേയം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.എ ദേവസി അവതരിപ്പിച്ചു.
എന്നാൽ, മരട് പഞ്ചായത്തായിരുന്നപ്പോൾ അന്നത്തെ പ്രസിഡൻറ് കെ.എ ദേവസിയും സെക്രട്ടറിയും ചേർന്നാണ് ഫ്ലാറ്റ് നിർമിക്കുന്നതിന് അനുമതി നൽകിയതെന്നും ഫ്ലാറ്റിലുള്ളവർ ഇന്ന് ഒഴുക്കുന്ന കണ്ണീരിന് ഉത്തരവാദി അന്ന് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വഹിച്ചിരുന്ന െക.എ ദേവസിയാണെന്നും കോൺഗ്രസ് അംഗം ജീൻസൺ പീറ്റർ ആരോപിച്ചു.
ഫ്ലാറ്റിലെ താമസക്കാർക്ക് വേണ്ടി നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്ന് നഗരസഭ അധ്യക്ഷ ടി.എച്ച് നാദിറ വ്യക്തമാക്കി. കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങൾ സർക്കാറിനെ അറിയിക്കും. താമസക്കാർക്കൊപ്പം നിൽക്കാനാണ് ചർച്ചയിലെ പൊതുവികാരം.
വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതാണ് കോടതി വിധി. ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ നിർദേശം. നിലവിലുള്ള നിരവധി ഫ്ലാറ്റുകളെ വിധി പ്രതികൂലമായി ബാധിക്കുമെന്നും ടി.എച്ച്. നാദിറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.