വളയഞ്ചാൽ വന്യജീവി കേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണ ഏ.ഡി.എം.എസ് പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: ആറളം ഫാമിലേത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യോൻ. ആറളം വന്യജീവി കേന്ദ്രത്തിലേക്ക് ആദിവാസി ദലിത് മുന്നേറ്റ സമിതിയും ആദിവാസി ഗോത്ര ജനസഭയും നടത്തിയ മാർച്ചും ധർണയും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂവായിരത്തിലേറെ ആദിവാസി കുടുംബങ്ങളെ ആറളം ഫാം വന്യജീവി കേന്ദ്രത്തിന് ചേർന്ന് താമസിപ്പിച്ചിട്ടും . ആദിവാസി കുടുംബങ്ങളുടെ ജീവനും കൃഷി ഭൂമിയും സംരക്ഷിക്കുന്നതിന് സംവിധാനമൊരുക്കാതെ ആനക്കലിക്ക് വിട്ടുകൊടുക്കുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്.
ആദിവാസി പുനരധിവാസ മിഷൻ ജില്ല ചെയർമാൻ എന്ന നിലയിൽ കണ്ണൂർ കലക്ടർക്ക് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. ആന മതിൽ നിർമാണ ആവശ്യങ്ങൾ ഉയർന്നിട്ട് വർഷങ്ങൾ പിന്നിട്ടതിനെ തുടർന്നാണ് ഒരു വർഷം മുമ്പ് ആന മതിൽ നിർമാണം ആരംഭിച്ചത്. എന്നാൽ, കാൽഭാഗം പണി പോലും പൂർത്തികരിച്ചിട്ടില്ല.
ആദിവാസികളുടെ ജീവൻ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ആദിവാസി പുനരധിവാസ മിഷന്റെ കൂടി ഉത്തരവാദിത്തമാണ്. എന്നാൽ, വനം വകുപ്പിനെ പഴിചാരി ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപ്പെടുകയാണ് ഫാമിൽ തമ്പടിച്ച ആനകളെ വനത്തിലേക്ക് തുരത്തി അടിയന്തിര പ്രാധാന്യത്തോടെ ഇലക്ട്രിക്കൽ ഫെൻസിംഗ് സ്ഥാപിക്കണം.
ആൾ താമസമില്ലാത്ത പ്ലോട്ടുകളിലെ അടിക്കാടുകൾ തെളിച്ച് ആനകൾക്ക് ഒളിഞ്ഞ് നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണണം. ആർ.ആർ.ടി ഓഫീസ് പരിസരത്താണ് ആനയുടെ ആക്രമണം നടന്നത്. എന്നിട്ടും ഇവരുടെ സേവനം ലഭ്യമായിട്ടില്ല. ഈ ഓഫീസ് നിലനിർത്തണോയെന്ന് പരിശോധിക്കണമെന്നും ശ്രീരാമൻ കൊയ്യോൻ ആവശ്യപ്പെട്ടു.
സമരത്തിൽ ടി.സി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ തലക്കുളം, ബിന്ദു രാജൻ, അശ്വതി അശോകൻ , രാജൻ പെരുന്തനം , സുന്ദരൻമോഹനൻ , സിനി ഷാജി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.