കോഴിക്കോട്: 'ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ വൃദ്ധന്‍: എന്തുണ്ട് കഴിക്കാന്‍. കടയുടമ: കട്ടിങ്ങും ഷേവിങ്ങും. അപ്പോള്‍ വൃദ്ധന്‍: രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ ഹ.ഹ.ഹ...' വടക്കുനോക്കിയന്ത്രം എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശന്‍റെ ഈ ഡയലോഗ് കേട്ട് പൊട്ടിച്ചിരിക്കാത്ത മലയാളികളുണ്ടാവില്ല.
എന്നാൽ, ഇതിന് സമാനമായ ഒരു ഫോൺ സംഭാഷണം കേട്ട് ചിരിക്കുകയാണ് രണ്ടു ദിവസമായി സിറ്റി പൊലീസിലെ പല ഉദ്യോഗസ്ഥരും. ഹോട്ടലെന്ന് കരുതി ബാർബർ ഷോപ്പിലെത്തുന്നതാണ് സിനിമയിലെ രംഗമെങ്കിൽ ഹോട്ടലെന്ന് കരുതി മേലുദ്യോഗസ്ഥനെ വിളിച്ച് ഭക്ഷണത്തിന് ഓർഡർ ചെയ്തതാണ് 'പൊലീസ് സേനയിലെ ചിരിസംഭവം'.
രണ്ടു ദിവസം മുമ്പ് എ.ആർ ക്യാമ്പിലെ ചില പൊലീസുകാരെ കൺട്രോൾ റൂമിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞതോടെ എ.എസ്.ഐ, ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിനെ വിളിച്ച് തങ്ങൾ മടങ്ങുകയാണെന്നറിയിച്ചു. ശേഷം എ.എസ്.ഐ ഹോട്ടലിലേക്ക് ഭക്ഷണത്തിന് മൊബൈലിൽ ഡയൽ ചെയ്തപ്പോൾ അസി. കമീഷണർക്ക് തന്നെ വിളി പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഹോട്ടലുകാരനെന്ന ധാരണയിൽ എ.എസ്.ഐ അസി. കമീഷണറോട് പൊലീസുകാരനെന്ന് പരിചയപ്പെടുത്തി, ഫറോക്ക് എത്താറായെന്നും ഹാഫ് ഷവായും മൂന്ന് കുബ്ബൂസും വേണമെന്ന് ഓർഡർ നൽകുകയായിരുന്നു. ഇതോടെ ഏത് സ്റ്റേഷനിലാണ് ഉള്ളതെന്ന് അസി. കമീഷണർ ചോദിച്ചു. കൺട്രോൾ റൂമിലാണ്, ഭക്ഷണം ഒന്ന് വേഗം എടുത്തുവെക്കണേ എന്നുകൂടി പറഞ്ഞു. ഒരു രക്ഷയുമില്ല. ഞാൻ ഫറോക്ക് എ.സി.പിയാണെന്ന് മറുപടി വന്നു. ഇതോടെ ഞെട്ടിയ എ.എസ്.ഐ സോറിയും നമസ്കാരവുമെല്ലാം ഒന്നിച്ചുപറഞ്ഞു. നോ പ്രോബ്ലം, കോമഡിയായി കണ്ടാമതി, ഒരബദ്ധം ഏത് പൊലീസുകാരനും പറ്റുമെന്ന് എ.സി പറഞ്ഞതോടെയാണ് എ.എസ്.ഐക്ക് ആശ്വാസമായത്.
പിന്നീട് എ.എസ്.ഐ, തനിക്കുപറ്റിയ അബദ്ധവും എ.സിയുടെ മറുപടിയും പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇരുവരുടെയും സംഭാഷണമിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.