ശശി തരൂർ എം.പിയെ സി.പി.എമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് എം.എ യൂസഫലി. വിദേശ യാത്രകൾക്കിടെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടത്. ലാവോസിൽ നിന്നുള്ള വിമാനയാത്രക്കിടെയാണ് എം.എ യൂസഫലി ശശി തരൂരുമായി ചർച്ചനടത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ശ്രദ്ധിച്ചത്. അദ്ദേഹം ആറുമാസം മുമ്പ് എന്റെ വീടിൽ വന്നിരുന്നു. എന്നാൽ ഇപ്രാവശ്യം അദ്ദേഹത്തെ കണ്ടിട്ടേയില്ല.
അത്തരത്തിലുള്ള അനാവശ്യമായ ഗോസിപ്പുകൾ പ്രചരിപ്പിക്കരുതെന്നും സത്യം അന്വേഷിക്കലാണ് പത്രപ്രവർത്തകരുടെ ധർമമെന്നും യൂസഫലി പറഞ്ഞു. സി.പി.എമ്മിലേക്ക് പോകാൻ ശശി തരൂർ വ്യവസായിയുമായി ചർച്ചനടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി.
യു.ഡി.എഫുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂർ എം.പിയെ ഒപ്പം നിർത്താൻ സി.പി.എം നീക്കങ്ങൾ നടത്തുന്നു എന്ന രീതിയലാണ് വാർത്ത പ്രചരിച്ചത്. ദുബൈയിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചക്ക് മുൻഗണന എടുക്കുന്നത് എന്നും സൂചനയുണ്ട്. കഴിഞ്ഞ രാവിലെയാണ് ശശി തരൂർ ദുബൈയിലേക്ക് തിരിച്ചത്. വൈകീട്ട് ശശി തരൂരും മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയുമായി കൂടിക്കാഴ്ച നടക്കും.
27ന് തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ശശി തരൂർ പങ്കെടുത്തേക്കില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇടഞ്ഞുനിൽക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അതിനിടയിലാണ് സി.പി.എം ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോകുന്നത്.
കോൺഗ്രസുമായി ചില പ്രശ്നങ്ങളുണ്ടെന്നും അതെല്ലാം നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും കഴിഞ്ഞ ദിവസം ശശി തരൂർ വ്യക്തമാക്കിയിരുന്നു. പാർലമെന്റിൽ സംഘടനയുടെ പ്രഖ്യാപിത നിലപാടുകൾ ഒരിക്കലും ലംഘിച്ചിട്ടില്ല. സംഘടനക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ മാധ്യമങ്ങളിലൂടെയല്ല, സംഘടനക്കുള്ളിൽ തന്നെ ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.