തിരുവനന്തപുരം/ചെറുവത്തൂർ: ആകാശത്തെ അപൂര്‍വ നിഴല്നാടകത്തെ ആഘോഷമാക്കി കേരളം. ഒ മ്പത് വർഷത്തിനുശേഷമാണ് ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം അപൂർവ ദൃശ്യവിസ്മയമായത്. രാവിലെ 8.04ഓടെ കാസര്‍കോട് ചെറുവത്തൂരിലാണ് കേരളത്തിൽ വലയസൂര്യഗ്രഹണം ആദ്യം ദൃശ്യമായത്. ഉത്തരകേരളത്തിൽ വലയസൂര്യഗ്രഹണം പൂർണമായി ദൃശ്യമായപ്പോൾ മധ്യ- തെക്കൻ കേരളത്തിൽ ഭാഗികമായാണ് കണ്ടത്. 9.24ഓടുകൂടി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിൽ ഗ്രഹണം വലയമായി മാറി. രാവിലെ 9.24 മുതൽ 9.27 വരെ പരമാവധി മൂന്ന് മിനിറ്റും 13 സെക്കൻഡുമായിരുന്നു വലയ സൂര്യഗ്രഹണം അതിെൻറ പാരമ്യത്തിൽ എത്തിയത്. ഗ്രഹണം ഏറ്റവും വ്യക്തമായി കാണുന്ന സ്ഥലം എന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയ ചെറുവത്തൂർ കുട്ടമത്തെ മൈലാട്ടിക്കുന്നിൽ ജില്ല ഭരണകൂടം ഗ്രഹണക്കാഴ്ചക്ക് വിപുലമായ സംവിധാനം ഒരുക്കിയിരുന്നു.
വലയ സൂര്യഗ്രഹണം ഏറ്റവും നന്നായി ദൃശ്യമായ ഏഷ്യയിലെതന്നെ പ്രധാന സ്ഥലമായ കാസർകോട് ചെറുവത്തൂരിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ശാസ്ത്രജ്ഞർ ഉൾപ്പെടെ 8000 പേരാണ് എത്തിയത്. ഇവിടെ ഗ്രഹണം ഏറ്റവും വ്യക്തമായി കാണാൻ കഴിയുമെന്ന് സ്പേസ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. റഷ്യയിലെ ശാസ്ത്രജ്ഞരായ ഐറിന മെറ്റ് വീന, ഡോ. സ്റ്റാൻസ്ലേവ്, സെർഗികോസിൻ സേവ്, അലക്സാണ്ടർവൈസ് റോസ്കി, പാവൽ അഷ്ഫിൻ, ഇവ്ഗനി എപ്രിമൗ, യു.എസിലെ ശാസ്ത്രജ്ഞനായ ഡോ. ചൗധരി വാലൈറ്റി, ജർമൻ ശാസ്ത്രജ്ഞർ തുടങ്ങി നിരവധി വിദേശികളും ആകാശ നിരീക്ഷണത്തിനായ് ഇവിടെ എത്തിയിരുന്നു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ.പി. സതീഷ് ചന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ, ജില്ല കലക്ടർ ഡി. സജിത്ത് ബാബു എന്നിവർ അതിഥികളെ സ്വീകരിച്ചു.
റോയിട്ടേഴ്സ്, എ.ബി.പി, ന്യൂ നാഷനൽ കവറേജ്, ആജ് തക് തുടങ്ങി പ്രമുഖ ചാനലുകളും വലയ സൂര്യഗ്രഹണം ഒപ്പിയെടുക്കാൻ ചെറുവത്തൂരിലെത്തി. ഗ്രഹണ സമയത്ത് ഉപ്പുമാവ്, ചായ, ബിസ്കറ്റ് എന്നിവ വിളമ്പിയും കഴിച്ചും അന്ധവിശ്വാസത്തെ വെല്ലുവിളിക്കാൻകൂടിയുള്ള പരിപാടിയായി ഇത് മാറി. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ വലയഗ്രഹണം കാണാൻ കുട്ടമത്തെ മൈലാട്ടിക്കുന്നിലെത്തിയിരുന്നു.
ബ്രേക്ക് ത്രൂ സയന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവുമായി ചേര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രധാന നിരീക്ഷണകേന്ദ്രമൊരുക്കി. നാദാപുരത്തെ നിരീക്ഷണകേന്ദ്രത്തില്നിന്നുള്ള വലയസൂര്യഗ്രഹണത്തിെൻറ തത്സമയ വിഡിയോ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വലിയ എല്‍.ഇ.ഡി സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ഗ്രഹണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ അകറ്റുന്നതിന് വീക്ഷിക്കാനെത്തിയവര്‍ക്ക് പായസവും വിതരണം ചെയ്തു.
രാവിലെ 8.04ന് ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിലേക്ക് പ്രവേശിച്ചു. മൂന്ന് മിനിറ്റ് 13 സെക്കൻഡ് സമയം വലയഗ്രഹണം ദൃശ്യമാക്കിയ സൂര്യഗ്രഹണം രാവിലെ 11.05 വരെ നീണ്ടുനിന്നു. വലയഗ്രഹണ സമയത്തെ പ്രകാശ തീവ്രത 0.78 ലക്സും ഗ്രഹണം കഴിഞ്ഞ ശേഷം 309 ലക്സുമായിരുന്നു.
കേരളത്തില്‍ കഴിഞ്ഞ തവണ വലയഗ്രഹണം കണ്ടത് 2010 ജനുവരി 15ന് തിരുവനന്തപുരത്താണ്. അടുത്ത വലയഗ്രഹണം വരാൻ 2031 മേയ് 21വരെ കാത്തിരിക്കണം.
മോദി കണ്ടത് കോഴിക്കോട്ടെ സൂര്യഗ്രഹണം
ന്യൂഡൽഹി: മേഘങ്ങൾകാരണം വലയസൂര്യഗ്രഹണം കാണാനാകാത്തതിൽ നിരാശ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലായിരുന്നു മോദിയുടെ പ്രതികരണം. എല്ലാ ഇന്ത്യക്കാെരയുംപോലെ വലയസൂര്യഗ്രഹണം കാണുന്നതിലുള്ള ആകാംക്ഷയിലായിരുന്നു താനും. എന്നാൽ, മേഘങ്ങൾ സൂര്യനെ മറച്ചതിനാൽ ഗ്രഹണം കാണാൻ സാധിച്ചില്ലെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
എന്നാൽ, ലൈവ് സ്ട്രീമിങ്ങിലൂടെ കോഴിക്കോട്ടെയും രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലെയും സൂര്യഗ്രഹണം കണ്ടുവെന്നും മോദി പറഞ്ഞു. സൂര്യഗ്രഹണത്തിനുശേഷം വിദഗ്ധരുമായി ആശയവിനിമയത്തിലൂടെ വിഷയത്തെ കുറിച്ച് തെൻറ അറിവ് വർധിപ്പിക്കാൻ സാധിച്ചുവെന്നും മോദി ട്വീറ്റിൽ പറഞ്ഞു. സൂര്യഗ്രഹണം വീക്ഷിക്കുന്നതിെൻറയും വിദഗ്ധരുമായി സംവദിക്കുന്നതിെൻറയും ചിത്രങ്ങളും മോദി ട്വിറ്ററിൽ പങ്കുവെച്ചു.
കൽപറ്റക്ക് നിരാശ; മാനന്തവാടിയിലും പുൽപള്ളിയിലും ദൃശ്യമായി
കൽപറ്റ: നൂറ്റാണ്ടിെൻറ വലയ സൂര്യഗ്രഹണത്തെ വരവേൽക്കാൻ വിപുല ഒരുക്കങ്ങളുമായി കാത്തിരുന്ന വയനാടിെൻറ ജില്ല ആസ്ഥാനമായ കൽപറ്റക്ക് നിരാശ. ഇന്നലെ പുലർച്ച മുതൽ രൂപപ്പെട്ട മൂടൽമഞ്ഞും കാർമേഘവും കാഴ്ചമറച്ചു. കൽപറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടിൽ എത്തിയ വിദ്യാർഥികളും നാട്ടുകാരും വലയ സൂര്യഗ്രഹണത്തിെൻറ വിസ്മയം അനുഭവിക്കാതെയാണ് പിരിഞ്ഞത്. ഗ്രഹണം സുരക്ഷിതമായി കാണാൻ ജില്ലയിൽ ആയിരക്കണക്കിന് കണ്ണടകൾ നൽകിയിരുന്നുവെങ്കിലും കാലാവസ്ഥ പ്രതികൂലമായിരുന്നു. ജില്ല ഭരണകൂടം ‘സൂര്യഗ്രഹണ മഹാസംഗമ’ങ്ങളും ഉദ്ഘാടനവും ഒരുക്കി. എന്നാൽ മാനം തെളിഞ്ഞില്ല.
അതേസമയം, മാനന്തവാടി, പുൽപള്ളി അടക്കം ചില പ്രദേശങ്ങളിൽ വലയ സൂര്യഗ്രഹണം കാണാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.