കോട്ടയം: പുതുപ്പള്ളി വടക്കേക്കര പരേതനായ വി.എ. സുകുമാരെൻറ മകള്‍ നിധി ഇനി വിധിയെ കീഴടക്കിയ അനീഷിെൻറ സ്വന്തം നിധി. കൃത്രിമ കൈയും കാലുമായി ഭിന്നശേഷിക്കാർക്കായി പോരാടുന്ന ആര്‍പ്പൂക്കര തിരുനല്ലൂര്‍ ടി.കെ. മോഹനെൻറ മകന് അനീഷ് ഫേസ്ബുക്കിലൂടെയുള്ള അന്വേഷണത്തിലാണ് നിധിയെ കണ്ടെത്തിയത്. ഞാറയറാഴ്ച പുതുപ്പള്ളി സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഹാളില്‍ ആയിരങ്ങളുടെ സാന്നിധ്യത്തിൽ അനീഷ് നിധിക്ക് മിന്നുകെട്ടി.
ശരീരത്തിെൻറ പാതിയോളം അപകടം പകുത്തെടുത്തുവെങ്കിലും മനക്കരുത്തോടെ അവയെല്ലാം നേരിട്ട് വിജയം വരിച്ച അനീഷ് കഴിഞ്ഞ നവംബറില്‍, താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും തെൻറ കുറ്റങ്ങളും കുറവുകളും അറിയാവുന്നവര്‍ക്ക് ജീവിതയാത്രയില്‍ കൂട്ടാകാമെന്നും കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നിധിയുടെ ബന്ധുക്കള്‍ അനീഷുമായി ബന്ധപ്പെടുന്നതും വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തിയതും. കോട്ടയം ഗിരിദീപം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് നിധി.
ആര്‍പ്പൂക്കര പഞ്ചായത്തിലെ ക്ലര്‍ക്കായ അനീഷിന് ഒമ്പതുവര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് ഒരു കൈയും കാലും നഷ്ടമാകുന്നത്. തിരുവനന്തപുരത്തു പോയി മടങ്ങും വഴി 2009 ഒക്ടോബര്‍ 17ന് കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. വൈകിയെത്തിയ ട്രെയിനില്‍നിന്ന് വീട്ടിലേക്കുള്ള അവസാന ബസ് ലഭിക്കാനായി നാഗമ്പടത്തേക്ക് ട്രാക്കിലൂടെ ഓടുമ്പോള്‍ തട്ടിവീണത് അതുവഴി വന്ന ട്രെയിന്‍ മുന്നിലേക്കായിരുന്നു. ട്രെയിന്‍ കയറി വലതു കൈയും ഇടതു കാല്മൂട്ടിനു താഴെഭാഗവും നഷ്ടപ്പെട്ടു. ജീവിതം അവസാനിച്ചെന്ന് പലരും വിധിയെഴുതിയെങ്കിലും വിധിക്ക് അടിയറവുപറയാതെ പൊരുതി വിജയം നേടുകയായിരുന്നു അനീഷ്.
ഏറെ നാള് നീണ്ട ചികിത്സക്കുേശഷം കൃത്രിമ കാലും കൈയുമായി അനീഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. വീടുകള്‍ കയറിയിറങ്ങി മാര്‍ക്കറ്റിങ് ഉള്‍പ്പെടെ ജോലികള്‍ കൃത്രിമ കൈയുമായി അനീഷ് ചെയ്തു. പിന്നീട് പോരാട്ടത്തിെൻറ നാളുകളായിരുന്നുവെന്ന് അനീഷ് പറയും. മെഡിക്കല്‍ ബോര്‍ഡിെൻറ സര്‍ട്ടിഫിക്കറ്റോടെ മോഡിഫിക്കേഷന് ഇല്ലാത്ത കാര്‍ ഉപയോഗിക്കാൻ സൈലന്‍സ് സമ്പാദിച്ച അനീഷ് എം.ജി സര്‍വകലാശാലയില്‍നിന്ന് കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായി. തുടര്‍ന്ന്, വൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇഫ്കായി എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പൊതുനിരത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്കും ശാരീരിക ന്യൂനതയുള്ളവര്ക്കുമായി പ്രത്യേക പാര്‍ക്കിങ്, കോട്ടയം കലക്ടറേറ്റില്‍ ലിഫ്റ്റ് തുടങ്ങിയവ അനീഷിെൻറ ശ്രമഫലമായാണ് ഉണ്ടായത്. അറിയപ്പെടുന്ന പ്രഭാഷകന്‍ കൂടിയാണ് അനീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.