ആലത്തൂർ: വീഴ്മലയുടെ താഴ്വര എന്ന കാർഷികമേഖലയായ ആലത്തൂർ നിയോജക മണ്ഡലം രൂപവത്കരണ കാലം മുതൽ ഇടതിനൊപ്പമാണ് സഞ്ചാരം. എന്നാൽ 1991ൽ അടിതെറ്റി. അത് ഏത് കോട്ടയും മാറ്റാൻ വിചാരിച്ചാൽ മറിക്കാമെന്ന ചിന്ത ജനങ്ങളിൽ ഉണർത്തിച്ചുവെന്നത് സത്യം. 2019ലെ പാർലെമെന്റ് തെരഞ്ഞെടുപ്പിൽ ആ യു.ഡി.എഫ് ചായ്വ് അത് ഒരിക്കൽ കൂടി തെളിയിക്കുകയും ചെയ്തു.
ആലത്തൂർ മണ്ഡലത്തിലെ 2019ലെ വോട്ടിങ്ങ് നില ഇപ്രകാരമാണ്. രമ്യ ഹരിദാസ് (കോൺ) -59850. പി.കെ. ബിജു (സി.പി.എം) 41619. 1991ൽ എ.വി. ഗോപിനാഥ് (കോൺ.) നേടിയ ഭൂരിപക്ഷം 400ൽ താഴെ വോട്ട് മാത്രമായിരുന്നുവെങ്കിൽ 18 വർഷത്തിന് ശേഷം അത്രയും വോട്ടിന്റെ വർധനയുണ്ടായത് എങ്ങനെയെന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്. 2016ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ കെ.ഡി. പ്രസേനന്‍ ലഭിച്ച ഭൂരിപക്ഷം 36060 ആയിരുന്നു. എന്നാൽ 2019ലെ പാർലെമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രമ്യ ഹരിദാസ് മണ്ഡലത്തിൽ 18260 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2021ൽ വീണ്ടും കെ.ഡി. പ്രസേനൻ മത്സരിച്ചപ്പോൾ 34,118 വോട്ടിന്റെ ഭൂരിപക്ഷവും നേടിയെന്നത് ശ്രദ്ധേയം.
ആലത്തൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിൽ ആറിലും എൽ.ഡി.എഫാണ് ഭരിക്കുന്നത്. ഒന്നിൽ മാത്രമാണ് യു.ഡി.എഫ്. കിഴക്കഞ്ചേരി, വണ്ടാഴി, മേലാർക്കോട്, ആലത്തൂർ, എരിമയൂർ, തേങ്കുറുശ്ശി, കുഴൽമന്ദം എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുൾപ്പെടുന്നത്. കുഴൽമന്ദം മാത്രമാണ് യു.ഡി.എഫിന്റെ കൈയിലുള്ളത്. ഇപ്പോഴും ത്രിതല പഞ്ചായത്ത് തലത്തിലും നിയോജക മണ്ഡലതലത്തിലും ഭരണം എൽ.ഡി.എഫിനാണ് .
അതെല്ലാം നിലനിൽക്കുമ്പോഴും അഞ്ച് വർഷത്തെ മണ്ഡലത്തിലുണ്ടാക്കിയ ജനകീയ ബന്ധം വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് രമ്യ ഹരിദാസ്. 2019ൽ കേട്ടറിവുള്ള രമ്യയേക്കാൾ 2024 ലെ പരിചയസമ്പന്നയായ രമ്യ വളരെയേറെ മാറിയെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.