ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു. ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 150 യാത്രക്കാർ വിമാനത്തിലുണ്ട്. പലരും അത്യാവശ്യ കാര്യങ്ങൾക്കായി നാട്ടിലേക്ക് വരാൻ എത്തിയവരാണ്.
വിമാനം വൈകുന്നതിൽ യാത്രക്കാർ പ്രതിഷേധിക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്നലെ മൂന്ന് മണിക്ക് വന്ന ഫ്ലൈറ്റാണിതെന്നും ഇതുവരെ എടുത്തിട്ടില്ലെന്നും തന്‍റെ പിതാവ് മരിച്ച് കിടക്കുകയാണെന്നും ഒരു യാത്രികൻ പറഞ്ഞു. രണ്ട് വയസ്സുള്ള കുട്ടി വരെ വിമാനത്തിൽ ഉണ്ടെന്നും ആർക്കും ഇതുവരെ ഭക്ഷണം കിട്ടിയിട്ടില്ലെന്നും യാത്രികർ പറയുന്നു. പ്രായമായവരും രോഗികളും വിമാനത്തിലുണ്ട്.
അതേസമയം, തിരുവനന്തപുരത്തുനിന്നും ദുബൈയിൽ എത്തേണ്ട വിമാനം മോശം കാലാവസ്ഥമൂലം റാസല്‍ഖൈമയില്‍ ഇറക്കിയെന്നും ഇതിനാലാണ് ദുബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് വൈകുന്നതെന്നുമാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം. വിമാനം നാളെ (ഡിസംബർ 18) രാവിലെ മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.