എ.ഐ കാമറ അഴിമതി: ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്; രണ്ട് രേഖകൾ കൂടി പുറത്തുവിട്ടു

തിരുവനന്തപുരം: കെൽട്രോൺ, എസ്.ആർ.ഐ.ടി, സംസ്ഥാന സർക്കാർ എന്നിവർ ചേർന്ന് നടത്തിയ വൻ അഴിമതിയാണ് എ.ഐ കാമറയിൽ തെളിയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ പദ്ധതിയുടെ പ്രാരംഭഘട്ടം മുതൽ അഴിമതിക്കായി സർക്കാരും കെൽട്രോണും വഴിയൊരുക്കുകയാണ് ചെയ്തിരിക്കുന്നത് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

70 മുതൽ 80 കോടി വരെ മാത്രം വേണ്ടിവരുന്ന ഈ പദ്ധതിക്ക് 235 കോടി രൂപ എസ്റ്റിമേറ്റ് ചെയ്ത കെൽട്രോണിന്റെ നടപടിയാണ് ആദ്യം അഴിമതിക്ക് കളമൊരുക്കിയത്. കെൽട്രോൺ നൽകിയ ഈ ഉയർന്ന എസ്റ്റിമേറ്റ് അംഗീകരിച്ച സർക്കാർ നടപടി അഴിമതിയുടെ വ്യക്തമായ അറിവ് സർക്കാരിനും ഉണ്ടായിരുന്നു എന്നാണ് തെളിയിക്കുന്നത്. ഇതിനുശേഷം, ഈ ഭീമമായ തുകക്ക് കെൽട്രോൺ ടെൻഡർ നൽകിയതിന് ശേഷം ടെൻഡർ വ്യവസ്ഥകളും, പ്രീ ക്വാളിഫിക്കേഷൻ കണ്ടിഷനും എല്ലാം അട്ടിമറിച്ച് കൊണ്ട് എസ്.ആർ.ഐ.ടി എന്ന സ്ഥാപനത്തിന്റെ ഉപകരാറുകാരായ അശോകാ ബിഡ്‌കോൺ, അക്ഷര എന്നീ കമ്പനികൾ ചേർന്ന് "കാർട്ടെൽ" ഉണ്ടാക്കാൻ കെൽട്രോൺ മൗനാനുവാദം നൽകി.

ഇതിനുശേഷം എസ്.ആർ.ഐ.ടിയും കെൽട്രോണും ചേർന്ന് ഉണ്ടാക്കിയ സർവീസിൽ ലെവൽ എഗ്രിമെന്റിൽ ടെൻഡർ ഡോക്യൂമെന്റിലെ വ്യവസ്ഥകൾ എല്ലാം പാലിക്കണം എന്ന വ്യവസ്ഥക്ക് വിപരീതമായി എല്ലാ പ്രവർത്തികൾക്കും ഉപകരാർ നൽകാൻ എസ്.ആർ.ഐ.ടിക്ക് അനുമതി നൽകി.

KELTRON shall have the right to cancel the contract for any default on the part of SRIT in the due performance thereof with valid reason -എന്നാണ് എഗ്രിമെന്റിൽ പറഞ്ഞിരിക്കുന്നത്. അതായത് കരാർ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായാൽ ഏതുസമയത്തും നോട്ടീസ് നൽകി കെൽട്രോണിന് ഈ കരാറിൽ നിന്നും പിന്മാറാൻ സാധിക്കും

ടെൻഡർ ഡോക്യുമെന്റ് പ്രകാരം കോർ ആയ പ്രവർത്തികൾക്ക് ഉപകരാർ നൽകാൻ പാടില്ല എന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥക്ക് വിരുദ്ധമാന് ഒക്ടോബർ 2020 കെൽട്രോൺ എസ്.ഐ.ടിയുമായി ഏർപ്പെട്ട കരാറിലെ വ്യവസ്ഥകൾ. ഈ കരാർ പ്രകാരം അൽ ഹിന്ദ്, പ്രസാദിയോ എന്ന സ്ഥാപങ്ങൾക്കാണ് ഉപകരാർ നൽകിയിരിക്കുന്നത്. ഈ വ്യവസ്ഥ നിലനിൽക്കുമ്പോൾ പോലും എഗ്രിമെന്റിനു വിപരീതമായി എല്ലാ പ്രവർത്തികൾക്കും ഉപകരാർ ഉണ്ടാക്കാക്കിയ എസ്.ആർ.ഐ.ടിക്ക് കരാറുമായി മുന്നോട്ടു പോകാൻ അനുമതി കെൽട്രോൺ നൽകി.

മാർച്ച് 13, 2021നു എസ്.ആർ.ഐ.ടി കെൽട്രോണിന് നൽകിയ കത്ത് പ്രകാരം 03-03-2021ന് ഇസെൻട്രിക് എന്ന സ്ഥാപനത്തെ എല്ലാ പ്രവർത്തികളും ചെയ്യാൻ എസ്.ആർ.ഐ.ടി ചുമതലപ്പെടുത്തി എന്നാണ് പറയുന്നത്.

'SRIT entered into a strategic Service Framework agreement on 03-03-2021 with Ecentric Digital Ltd where by SRIT tasked Ecentric to procure and pay for all the technologies including electronics and non-electronics services and complete all associated vendor management towards successful completion of the project.'

അതിനർഥം ടെൻഡറിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും കരാറടിസ്ഥാനത്തിൽ ഇസെൻട്രിക് എന്ന സ്ഥാപനത്തിന് നൽകിക്കൊണ്ട് ഒരു സർവീസ് ലെവൽ എഗ്രിമെൻറ് ഉണ്ടാക്കിയ ശേഷം മാത്രമാണ് അവർ കെൽട്രോണിനെ അറിയിക്കുന്നത്. ഇത് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. ഇസെൻട്രിക് എന്ന സ്ഥാപനത്തിന് പൈസ ഇറക്കി ലാഭം നേടാൻ ഒരു കരാർ. അതായത് കൊള്ള പലിശക്കാരന്റെ റോൾ. സർക്കാർ പദ്ധതിയിൽ ഇതെങ്ങിനെ സാധിക്കുന്നു.

ഇതിലും എസ്.ആർ.ഐ.ടി കമീഷൻ പറ്റിയിട്ടുണ്ടാകണം. സമഗ്രമായി ഉപകരാർ നൽകാൻ സാധിക്കില്ല എന്ന് ടെൻഡറിൽ തന്നെ രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഈ കരാറുമായി മുന്നോട്ടു പോകാൻ കെൽട്രോൺ എസ്.ഐ.ടിയെ സമ്മതിക്കാൻ പാടില്ലായിരുന്നു. ഇതിന് വിപരീതമായി ഈ രംഗത്ത് യാതൊരു മുൻ പരിചയവും ഇല്ലാത്ത ഇസെൻട്രിക് എന്ന ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിക്ക് മൊത്തം പദ്ധതി നിർവഹണം ഏല്പിച്ച നടപടിക്ക് മൗനാനുവാദമാണ് കെൽട്രോൺ നൽകിയത്.

ഇസെൻട്രിക് എന്ന സ്ഥാപനം സാധനങ്ങൾ വാങ്ങിയിരിക്കുന്നത് ട്രോയ്‌സ്, മീഡിയ ട്രോണിക്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ്. ഇസെൻട്രിക് എസ്.ആർ.ഐ.ടിക്ക് എത്ര രൂപയുടെ ബില്ലുകളാണ് നൽകിയിരിക്കുന്നത് എന്ന് പരിശോധിച്ചാൽ ഈ പദ്ധതി നടപ്പിലാക്കാൻ വേണ്ടിവന്ന ആകെ തുക കണ്ടെത്താൻ സാധിക്കും. ജി.എസ്.ടി വകുപ്പിന് സമർപ്പിച്ച ബില്ലുകൾ പരിശോധിച്ചാൽ മാത്രം മതി. ഇത് പരിശോധിക്കാൻ സർക്കാർ തയാറാകണം. കുറഞ്ഞ വിലക്ക് സാമഗ്രികൾ വാങ്ങി സർക്കാർ പൊതുമേഖലാ സ്ഥാപനത്തിന് ഇരട്ടി വിലക്ക് വിൽക്കുന്നത് നിയമവിരുദ്ധമാണ്. ജനങ്ങളുടെ നികുതി/പിഴ പണമാണ് സ്വകാര്യ കമ്പനികൾക്ക് നോക്കുകൂലിയായി പോകുന്നത്.

പരിശോധിച്ചപ്പോൾ 66 കോടിയുടെ ബില്ലുകളാണ് ഇസെൻട്രിക് എസ്.ആർ.ഐ.ടിക്ക് ഈ കാലയളവിൽ നൽകിയതെന്ന് മനസിലായി. ഇതോടൊപ്പം കെൽട്രോൺ എസ്.ആർ.ഐ.ടി ഉണ്ടാക്കിയ കരാർ പ്രകാരം ഈ പദ്ധതി BOOT (Build Own Operate Transfer) അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. അതായത് ഈ എഗ്രിമെൻറ് പ്രകാരം ഈ കാമറകളുടെ ഉടമസ്ഥാവകാശം കമ്പനിക്കാണ്. ഈ കരാർ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ കരാർ വ്യവസ്ഥകളിൽ മാറ്റം വന്നിട്ടില്ലെന്ന് വേണം അനുമാനിക്കാൻ. (വെബ്സൈറ്റിൽ ഈ കരാറാണ് നിലവിലുള്ളത്). അങ്ങനെയെങ്കിൽ ഈ കാമറ ഒരു പബ്ലിക് പ്രോപ്പർട്ടി ആണോ അല്ല പ്രൈവറ്റ് പ്രോപ്പർട്ടി ആണോ എന്ന് സർക്കാർ വിശദമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags:    
News Summary - AI Camera Scam: Opposition Leader Strengthens Allegation; Two more documents were released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.