തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 213.43 കോടി രൂപകൂടി അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ് ഗ്രാന്റിന്റെ രണ്ടാം ഗഡുവാണ് അനുവദിച്ചത്.
ഗ്രാമ പഞ്ചായത്തുകൾക്ക് 150.23 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 11.23 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക് 7.89 കോടി രൂപയുണ്ട്. മുൻസിപ്പാലിറ്റികൾക്ക് 25.83 കോടി രൂപയും, കോർപറേഷനുകൾക്ക് 18.25 കോടി രൂപയും ലഭിക്കും.
ഈ സാമ്പത്തിക വർഷം ആറ് ആഴ്‌ചയ്‌ക്കുള്ളിൽ 4051 കോടി രുപയാണ് തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ അനുവദിച്ചത്. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനൻസ് ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറൽ പർപ്പസ് ഫണ്ടിന്റെ ഒന്നാം ഗഡു 213.43 കോടി രൂപ എന്നിവ ഏപ്രിലിൽതന്നെ നൽകിയിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പ്രധാന പദ്ധതി പ്രവർത്തനങ്ങൾക്കൊപ്പം സ്‌കൂളുകളും ആശുപത്രികളും റോഡുകളും അടക്കം ആസ്‌തികളുടെ പരിപാലനവുമായി ബന്ധപ്പെട്ട പ്രവർത്തികളും ഏറ്റെടുക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.