കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ തിരിച്ചടികളിൽ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് നടി ലക്ഷ്മി പ്രിയ. ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി നേതാക്കൾ അരമനകൾ കയറി ഇറങ്ങുന്നത് അവസാനിപ്പിക്കണമെന്ന് താരം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എത്ര ചേർത്തുപിടിച്ചാലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല എന്നതിന്റെ തെളിവാണ് അനൂപ് ആന്റണി, ഷോൺ ജോർജ്, പി.സി. ജോർജ് എന്നിവരുടെ പരാജയമെന്നും താരം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ നേതാക്കളെ പ്രീണിപ്പിക്കുന്നതിന് പകരം വിവിധ ഹിന്ദു സമുദായ സംഘടനകളെ ചേർത്തുപിടിക്കാനാണ് ബിജെപി ശ്രമിക്കേണ്ടത്. എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് ഉൾപ്പെടെയുള്ള സമാജങ്ങളുടെ ഏകീകരണം ഉറപ്പുവരുത്തണം. അവർക്ക് ആവശ്യമായ ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസവും ഉറപ്പാക്കിയാൽ വോട്ടുകൾ താനേ വരുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
മുസ്ലിം ലീഗും എസ്ഡിപിഐയും മതേതര പാർട്ടികളാണെങ്കിൽ ബിജെപിയും മതേതര പാർട്ടിയാണ്. ഇനിയെങ്കിലും ഹൈന്ദവ സമാജത്തെ ഒരുമിപ്പിക്കാനാണ് നേതൃത്വം മുൻഗണന നൽകേണ്ടതെന്നും മറ്റാരെയും പ്രീണിപ്പിക്കാൻ പോകരുതെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്.
എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല. അനൂപ് ആന്റണി, ഷോൺ ജോർജ്, പി സി ജോർജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്.
പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്മണ സഭ, വിശ്വകർമ്മ സഭ, ഗണക സഭ, NSS, SNDP, കെ പി എം എസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേർത്തു പിടിക്കുക. അവർക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊടുക്കുക. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെൻഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും. മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാർട്ടി ആണെങ്കിൽ ഭാരതീയ ജനതാ പാർട്ടിയും മതേതര പാർട്ടിയാണ്. ഇണ്ടി മുന്നണിയിൽ ഇവർ പതിനൊന്നും എൽ.ഡി.എഫ് മുന്നണിയിൽ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും. അതുകൊണ്ട് സമാജത്തെ ചേർത്ത് പിടിയ്ക്കാൻ ബിജെപി നേതൃത്വത്തിന് കഴിയണം. ബാക്കി ആരെയും പ്രീണിപ്പിക്കാൻ പോകരുത്. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.