തിരുവനന്തപുരം: ബി.ജെ.പി, സംഘ് പ്രവർത്തകരെ തല്ലിയ വട്ടിയൂർക്കാവ് എസ്.എച്ച്.ഒക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശാസ്തമംഗലം കൗണ്‍സിലർ ആർ. ശ്രീലേഖ. ഇല്ലെങ്കിൽ താൻ തിരുവനന്തപുരം കമ്മിഷണർ ഓഫിസിനു മുന്നിൽ ധർണ ഇരിക്കുമെന്ന് വാട്സ്ആപ് സന്ദേശത്തിൽ അവർ പറഞ്ഞു. സിറ്റി പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ആണ് സന്ദേശം അയച്ചത്. താൻ ഇപ്പോഴും പൊലീസിന്റെ നന്മയിൽ വിശ്വസിക്കുന്നുവെന്നും എന്തായാലും നടപടി ഉണ്ടാവുമെന്നും ശ്രീലേഖ കുറിച്ചു. അതുകൊണ്ട് മാത്രമാണ് ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതെന്നും ശ്രീലേഖ ഫേസ് ബുക്കിൽ കുറിച്ചു.
അതേസമയം, തിരുവനന്തപുരം നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ ആറ് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് എ.ആർ ക്യാംപിന് മുന്നിൽ പൊലീസും ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്ക് തർക്കമുണ്ടായി.
നെട്ടയത്തെ സംഘർഷത്തിലൂടെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബി.ജെ.പി-ആർ.എസ്.എസ് ലക്ഷ്യമാണ് നടക്കുന്നതെന്ന് സി.പി.എം പറഞ്ഞു. സി.പി.എം പ്രവർത്തകൻ ബി.ജെ.പി പ്രവർത്തകക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്ന് ആരോപിച്ചാണ് നെട്ടയം മലമുകളിൽ സംഘർഷമുണ്ടായത്.
രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രശ്നം പിന്നീട് രാഷ്ട്രീയമായി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് സി.പി.എം-ബി.ജെ.പി സംഘർഷമെന്ന രീതിയിൽ ഇത് വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. പൊലീസ് ഇടപെട്ടിട്ടും സ്ഥിതിഗതികൾ ശാന്തമാക്കാൻ ആദ്യഘട്ടത്തിൽ സാധിച്ചിരുന്നില്ല. സംഘർഷത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. മാധ്യമപ്രവർത്തകരെയും ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 80 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.