ആലത്തൂർ: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയിലേക്ക് പോകുംവഴി ലോറിയുടെ വശത്തിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി പാട്ട നൊച്ചിക്കാട് പുത്തൻവീട്ടിൽ പരേതനായ വിശ്വനാഥെൻറ മകൻ ശ്രീജിത്താണ് (25) മരിച്ചത്. കൂടെ സഞ്ചരിച്ച കാത്താംപൊറ്റ സ്വദേശി മനോജിന് പരിക്കേറ്റു.
ശനിയാഴ്ച രാത്രി 11.30ഓടെ ദേശീയപാതയിൽ ആലത്തൂർ സ്വാതി ജങ്ഷനിലാണ് സംഭവം. തൃശൂരിൽനിന്ന് വടക്കഞ്ചേരി വരെ ബസിൽ വന്ന ഇവർ അവിടെ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോകുംവഴിയാണ് ആദ്യ അപകടം. മുടപ്പല്ലൂർ ഭാഗത്ത് ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമറിഞ്ഞ് ഇരുവർക്കും പരിക്കേറ്റു. തുടർന്ന് ആലത്തൂർ താലൂക്കാശുപത്രിയിലേക്ക് പോകുമ്പോഴാണ് രണ്ടാമത്തെ അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് പാലക്കാട്നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ വശത്ത് ഇടിക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീജിത്ത് മരിച്ചു. സ്വാതി ജങ്ഷൻ സിഗ്നലിലൂടെ പോകുകയായിരുന്ന ലോറിയിൽ പെരുങ്കുളം ഭാഗത്തുനിന്ന് ബൈക്ക് ദേശീയപാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.
അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനാണ് ശ്രീജിത്ത്. രാധാമണിയാണ് മാതാവ്. സഹോദരങ്ങൾ: സുജിത്ത്, ഷിജിത്ത്, സജു. ആലത്തൂർ താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.