എ.എ. റഹീം, വി.വി. രാജേഷ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ തലസ്ഥാനം വെള്ളത്തിൽ മുങ്ങിയതിൽ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത മേയർ വീഴ്ചകൾ തിരുത്തുന്നില്ലെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ എ.എ. റഹീം. നഗര മധ്യത്തിൽ അനുഭവപ്പെട്ട വെള്ളക്കെട്ടിൽ മേയർ വി.വി. രാജേഷ് ജലസേചന വകുപ്പിനെ കുറ്റപ്പെടുത്തിയപ്പോൾ, വിവിധ വകുപ്പുകളെ ഒരുമിപ്പിക്കാൻ സാധിക്കാത്ത കോർപറേഷൻ പരാജയമാണെന്ന് റഹീം കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് റഹീം മേയറെയും ഡെപ്യൂട്ടി മേയറെയും വിമർശിച്ചത്.
റീലിലെ അഭിനയം പോലെ എളുപ്പമല്ല റിയൽ ആയ നഗര ഭരണമെന്ന് മേയറും ഡെപ്യൂട്ടി മേയറും ഓർക്കണം. ലക്ഷങ്ങൾ ചിലവഴിച്ചു നടത്തുന്ന ഓൺലൈൻ പ്രമോഷൻ മാത്രമാണ് നഗരഭരണം എന്ന് കരുതരുത്. തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തിന് കാരണം നഗരസഭയുടെ ഗുരുതരമായ അനാസ്ഥയും മഴക്കാലപൂർവ്വ ശുചീകരണത്തിലെ വീഴ്ചയുമാണ്. വിവിധ വകുപ്പുകളെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിൽ തിരുവനന്തപുരം നഗരസഭ പൂർണ്ണമായി പരാജയപ്പെട്ടു.
മാലിന്യനീക്കം താറുമാറായതുകൊണ്ടാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ മാലിന്യങ്ങൾ കുത്തിയൊഴുകി റോഡിൽ നിറഞ്ഞത്. ഇപ്പോഴും മേയർ ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ല. ഉണ്ടായ വീഴ്ചകൾ തിരുത്തുന്നില്ല. ഇത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നു. ഒഴുകി നടക്കുന്ന മാലിന്യങ്ങൾ, രോഗങ്ങൾ പടരാൻ ഇടയാക്കും. സംസ്ഥാനത്ത് ഒരു ഏകോപനവും നടക്കുന്നില്ല എന്ന് റഹീം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.