കൊല്ലം: കൊല്ലം ബൈപ്പാസിൽ കാവനാട് ടോൾ പ്ലാസയിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. വർക്കല സ്വദേശി ലഞ്ജിത്താണ് ജീവനക്കാരനെ മർദിച്ചതെന്ന് പൊലീസ് കണ്ടെത്തി. ലഞ്ജിത്തിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തും അഭിഭാഷകനുമായ ഷിബു പൊലീസ് കസ്റ്റഡിയിലാണ്.
ഒളിവിൽ പോയ ലഞ്ജിത്തിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ആലപ്പുഴയിൽ നിന്നും മടങ്ങുവഴിയാണ് പ്രതി ടോൾപ്ലാസ ജീവനക്കാരൻ അരുണിനെ മർദിച്ചത്. ടോൾ നൽകാതെ പ്ലാസയുടെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്തതാണ് ജീവനക്കാരന്‍റെ മർദനത്തിൽ കലാശിച്ചത്.
അരുണിന്‍റെ കഴുത്തിൽ കുത്തിപിടിക്കുകയും ഓടുന്ന കാറിൽ റോഡിലൂടെ ഏറെ ദൂരം പിടിച്ചു വലിച്ചു കൊണ്ടു പോകുകയും ചെയ്തു. ഈ സംഭവത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൂടാതെ, രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് അരുൺ മൊഴി നൽകിയിരുന്നു.
കാലിന് പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാലംമൂട് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.