തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി രണ്ടാം ദിവസം മാത്രം 4725 റെക്കോര്‍ഡ് പരിശോധനകള്‍ നടത്തിയെന്ന് മന്ത്രി വീണ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 988 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു.
ഇതോടെ രണ്ട് ദിവസം കൊണ്ട് 1917 സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പരിശോധനയില്‍ 667 സ്ഥാപനങ്ങള്‍ ലൈസന്‍സിന് പകരം രജിസ്ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടതിനാല്‍ അവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നല്‍കി. കൂടാതെ ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് 440 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ കമീഷണര്‍ വി.ആര്‍. വിനോദ്, ജോ. കമീഷണര്‍ ജേക്കബ് തോമസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം 698, ആലപ്പുഴ 400, കോട്ടയം 420, ഇടുക്കി 141, എറണാകുളം 345 , തൃശൂര്‍ 558, പാലക്കാട് 342, മലപ്പുറം 535, കോഴിക്കോട് 593, വയനാട് 152, കണ്ണൂര്‍ 371, കാസര്‍ഗോഡ് 170 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. 11 ജില്ലകളിലായി 103 സ്‌ക്വാഡുകളാണ് രണ്ടാം ദിവസം ലൈസന്‍സ് പരിശോധനക്ക് സജ്ജമാക്കിയത്. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ആഗസ്റ്റ് മൂന്നിനും ഡ്രൈവ് തുടരുന്നതാണ്.
ലൈസന്‍സിനു പകരം രജിസ്‌ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ നിയമനടപടികള്‍ സ്വീകരിച്ചു. ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. രജിസ്‌ട്രേഷന്‍ വളരെ ചെറിയ കച്ചവടക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ കാര്യമാണ്. വളരെ ചെറിയ ബിസിനസും ആ ബിസിനസില്‍ നിന്നുള്ള വരുമാനം ഒരു വര്‍ഷത്തില്‍ 12 ലക്ഷം രൂപയില്‍ അധികം വരാതിരിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ നേടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുക. മറ്റുള്ള എല്ലാ ഭക്ഷ്യ സംരംഭകരും തന്നെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നേടി പ്രവര്‍ത്തിക്കേണ്ടതാണ്.
ഭക്ഷ്യസുരക്ഷ ലൈസന്‍സിന് വേണ്ടി വളരെ നാമമാത്രമായ രേഖകള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. ലൈസന്‍സ് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ സുതാര്യമായതും എളുപ്പത്തില്‍ നേടിയെടുക്കാവുന്നതുമാണ്. ആയാസരഹിതമായി ലൈസന്‍സിന് വേണ്ടി അപേക്ഷിക്കാനും എത്രയും പെട്ടെന്ന് ലൈസന്‍സ് നേടാനും സാധിക്കും. ഭക്ഷ്യസുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിർദേശങ്ങള്‍ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.