മരണം അവരെ പലതവണ വിളിച്ചതാണ്, പക്ഷേ അവസാന സാധ്യതയും ഉപയോഗപ്പെടുത്താൻ തീർച്ചപ്പെടുത്തിയ ആ വൈദ്യസംഘത്തിന് മ ുമ്പിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഭൂമിയിലെ മാലാഖമാരുടെ കൈ പിടിച്ച് 93കാരൻ തോമസും 88കാരി മറിയാമ്മയും ജീവിത ത്തിലേക്ക് നടക്കുകയാണ്, കോവിഡിെൻറ മരണക്കെണിയെ തട്ടി മാറ്റി.
പത്തനംതിട്ടയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത കുടുംബത്തിലെ വയോജന ദമ്പതികൾക്കാണ് കോവിഡ് ഭേദമായത്. ആശുപത്രിയിൽനിന്ന് ഉടനെ അവർക്ക് വീട്ടിലേക്ക് മടങ്ങാനാകും. ജീവിതത്തിനും മരണത്തിനും ഇടക്കുള്ള നൂൽപാലത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ ഏഴ് ഡോക്ടർമാരും 25 ഒാളം നഴ്സുമാരുമടങ്ങുന്ന സംഘത്തിെൻറ കഠിനാധ്വാനമാണ് ദമ്പതികൾക്ക് തുണയായത്. ഇവരുടെ ചികിത്സക്കിടെ ഒരു നഴ്സിന് കോവിഡ് ബാധിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ നിരവധി രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരായിരുന്നു ദമ്പതികൾ. കോവിഡ് ചികിത്സയുമായി കോട്ടയം മെഡിക്കൽ കോളജിൽ കഴിയുേമ്പാൾ തന്നെ തോമസിന് ഹൃദയാഘാതവും മറിയാമ്മക്ക് അണുബാധയും ഉണ്ടായിരുന്നു. ചികിത്സക്കിടെ ആറു തവണയെങ്കിലും മരണത്തിെൻറ വക്കോളം രോഗികളെത്തിയതായി ഡോക്ടർമാർ പറയുന്നു.
ദമ്പതികളുടെ ഇറ്റലിയിൽ നിന്നെത്തിയ മകനും കുടുംബവും ആവശ്യമായ ജാഗ്രത പുലർത്തിയില്ല എന്ന് വ്യാപക ആക്ഷേപമുണ്ടായിരുന്നു. ഫെബ്രുവരി 29ന് നാട്ടിലെത്തിയ ഇവരുമായി ബന്ധപ്പെട്ട് 900ഒാളം ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ വെച്ചിരുന്നു. മാർച്ച് ആറിനാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സക്കായി അഞ്ചംഗ കുടുംബത്തെ പ്രവേശിപ്പിക്കുന്നത്. രണ്ട് ദിവസത്തിനകം ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇറ്റലിയിൽ നിന്നെത്തിയ മകനും ഭാര്യയും അവരുടെ മകനും മറ്റു രണ്ട് ബന്ധുക്കളും തിങ്കളാഴ്ചയാണ് കോവിഡ് ഭേദമായി പത്തനംതിട്ട ജനറൽ ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാർ ഇവരെ യാത്രയയപ്പ് നൽകിയാണ് വിട്ടയച്ചത്.
ഇറ്റലിയിൽ നിന്നെത്തിയവർ ബോധപൂർവം രോഗം വ്യപിപ്പിച്ചതെല്ലന്ന് പത്തനംതിട്ട കലക്ടർ പി.ബി. നൂഹ് പറയുന്നു. അവരെ ഒറ്റപ്പെടുത്താനോ വേട്ടയാടാനോ ഉള്ള നീക്കങ്ങൾ ഉണ്ടാവരുതെന്നും അദ്ദേഹം ഒാർമിപ്പിക്കുന്നു. കുടുംബത്തിന് ആവശ്യമായ സുരക്ഷ നൽകാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രി വിട്ട ശേഷം കുടുംബത്തിന് 14 ദിവസം സാമൂഹിക സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.