അന്തിക്കാട് (തൃശൂർ): താന്ന്യത്ത് ഗുണ്ടാസംഘം വീട് കയറി ആക്രമിച്ചതിനെതുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാൾക്ക് തലക്ക് സാരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഒമ്പതിന് താന്ന്യം തെക്കുഭാഗത്തെ പണിക്കശ്ശേരി ഹനീഫയുടെ (75) വീടാണ് ആക്രമിച്ചത്.
വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന പണിക്കശ്ശേരി ഏജൻസീസ് എന്ന മെഡിക്കൽ ഉപകരണങ്ങളുടെ വിതരണകമ്പനിയിലെ ജീവനക്കാരൻ തൃശൂർ സ്വദേശി പാലിയത്താഴത്ത് മുഹമ്മദ് അഷറഫ് അമാനാണ് (18) പരിക്കേറ്റത്. ആക്രമണത്തിനിടയിൽ പിടിച്ചുമാറ്റാൻ ശ്രമിച്ച സുമോദ്, മണി എന്നിവർക്കും മർദനമേറ്റു. ആക്രമണ സമയത്ത് ഒരു വശം തളർന്ന് ചികിത്സയിൽ കഴിയുന്ന ഹനീഫയും ഹൃദ്രോഗിയായ ഭാര്യയും പേരക്കുട്ടി ഇഫ്തിക്കർ ബാബുവും മരുമകളും ചെറിയ രണ്ട് പെൺമക്കളും സ്ഥാപനത്തിലെ സെയിൽസ് മാനേജർ സുമയും വീട്ടിലുണ്ടായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പതിന് മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് പാലക്കാടുനിന്നുള്ള ദൂരയാത്ര കഴിഞ്ഞ് വീടിനോട് ചേർന്ന് ഓഫിസിൽ കണക്ക് പരിശോധിക്കുന്നതിനിടെയാണ് സംഭവം. വീടുവളഞ്ഞെത്തിയ സംഘം സ്ഥാപനത്തിലെ ജീവനക്കാരൻ അമാനെ വിളിച്ചിറക്കുകയും വടിവാളും ഇരുമ്പുകമ്പിയുമുൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലക്കും കൈക്കും പരിക്കേറ്റ് നിലവിളിച്ച അമാനെ രക്ഷിക്കുന്നതിനിടെ സെയിൽസ് മാനേജർ ആലപ്പുഴ സ്വദേശി സുമയെ പിടിച്ച് തള്ളുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരായ സുമോദിനും മണിക്കും ഇരുമ്പുവടികൊണ്ടുള്ള അടിയിൽ പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് ആക്രമണത്തിന് മുന്നോടിയായുള്ള സംഭവമുണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരൻ അമാൻ, തങ്ങളുടെ എതിർചേരിയിൽപ്പെട്ട ആളുകളുമായി സംസാരിക്കുന്നുണ്ടെന്നും ചങ്ങാത്തമുണ്ടെന്നും പറഞ്ഞ് നിരവധി കേസുകളിൽ പ്രതിയായ പ്രദേശത്തെ ഗുണ്ടാനേതാവും കൂട്ടാളികളും ചേർന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറഞ്ഞു.
ഇയാളെ ജോലിയിൽനിന്ന് പറഞ്ഞയക്കണമെന്നും അല്ലെങ്കിൽ വീട് കത്തിക്കുമെന്നും നിങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്നും ഇയാൾ പറഞ്ഞതായി വീട്ടുകാർ പറഞ്ഞു. തുടർന്നാണ് ചൊവ്വാഴ്ച രാത്രി ആയുധങ്ങളുമായി വന്ന് ആക്രമണം നടത്തിയത്.
സംഭവത്തിൽ നാല് പ്രതികൾ പിടിയിലായി. താന്ന്യം കറത്തുള്ളി കളരിക്കൽ സായ്രാജ് (21), താന്ന്യം ചാത്തമ്പാട്ടിൽ അരുൺ (19), കിഴുപ്പിള്ളിക്കര പോഴത്ത് നിധീഷ് (20) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. വീടാക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുണ്ടോ എന്നതിനെപ്പറ്റി അന്വേഷണം നടന്നുവരുകയാണെന്ന് അന്തിക്കാട് എസ്.ഐ കെ.ജെ. ജിനേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.