ന്യൂഡൽഹി: ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട സുപ്രധാന നിയമനിർമാണ നടപടികൾ പൂർത്തിയായ പശ്ചാത്തലത്തിൽ ലോക്സഭ സമ്മേളനം സർക്കാർ ഒരുദിവസം നേരേത്ത അവസാനിപ്പിച്ചു. എന്നാൽ, ജമ്മു-കശ്മീരിൽ സാമ്പത്തിക സംവരണം നടപ്പാക്കുന്ന ബിൽ പിൻവലിക്കേണ്ടതിനാൽ രാജ്യസഭ ബുധനാഴ്ച സമ്മേളിക്കും.
സാമ്പത്തിക സംവരണ ബിൽ പിൻവലിക്കുന്ന സാഹചര്യം ഇതാണ്: ജമ്മു-കശ്മീരിന് പ്രത്യേക പദവിയും കശ്മീരികൾക്ക് പ്രത്യേക പരിരക്ഷയും നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ്, 35 എ എന്നിവ ഇല്ലാതായതോടെ, രാജ്യത്തെ എല്ലാ നിയമങ്ങളും ഇനി ജമ്മു-കശ്മീരിനും ബാധകമാണ്. 10 ശതമാനം സാമ്പത്തിക സംവരണം നേരേത്തതന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും ജമ്മു-കശ്മീരിന് ബാധകമായിരുന്നില്ല. അത് ജമ്മു-കശ്മീരിൽ ബാധകമാക്കുന്ന ബിൽ കഴിഞ്ഞദിവസം രാജ്യസഭയിലും ലോക്സഭയിലും സർക്കാർ കൊണ്ടുവന്നിരുന്നു.
എന്നാൽ, പ്രത്യേക പദവിയും പരിരക്ഷയും പോയ ജമ്മു-കശ്മീരിനായി ആ ബിൽ പ്രത്യേകമായി പാസാക്കേണ്ടതില്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കിയ സാമ്പത്തിക സംവരണം ഇനി ജമ്മു-കശ്മീരിനും സ്വാഭാവികമായും ബാധകം. ഇൗ സാഹചര്യം വിശദീകരിച്ച് ലോക്സഭയുടെ പരിഗണനക്കുവെച്ച സാമ്പത്തിക സംവരണ ബിൽ സർക്കാർ പിൻവലിച്ചു. അതിനുശേഷമാണ് ലോക്സഭ സമ്മേളനം രാത്രി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. എന്നാൽ, രാജ്യസഭയിൽനിന്നുകൂടി പിൻവലിക്കാനാണ് ബുധനാഴ്ചകൂടി രാജ്യസഭ സമ്മേളിക്കുന്നത്.
ജൂൺ 17ന് തുടങ്ങിയ പാർലമെൻറ് സമ്മേളനമാണ് ഒരുവട്ടം നീട്ടിയശേഷം ചൊവ്വ, ബുധൻ ദിവസങ്ങളിലായി സമാപിക്കുന്നത്. ദീർഘകാല സമ്മേളനത്തിൽ മൂന്നു ഡസൻ ബില്ലുകൾ സർക്കാർ പാസാക്കിയെന്നും ഏറ്റവും ക്രിയാത്മകമായ സമ്മേളനമാണ് നടന്നതെന്നും ലോക്സഭ സ്പീക്കർ ഒാം ബിർള വിശദീകരിച്ചു. 370ാം വകുപ്പ് എടുത്തുകളഞ്ഞ് ജമ്മു-കശ്മീർ സംസ്ഥാനം ഇല്ലാതാക്കി ദീർഘകാല അജണ്ട യാഥാർഥ്യമാക്കിയതിെൻറ ആഹ്ലാദാരവങ്ങൾ ബി.ജെ.പിയും സഖ്യകക്ഷികളും ലോക്സഭയിൽ പ്രകടമാക്കി. ജമ്മു-കശ്മീർ ചർച്ചകൾ അവസാനിക്കുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലേക്ക് കടന്നുവന്നത്.
ഭരണപക്ഷ എം.പിമാർ എഴുന്നേറ്റുനിന്ന് കൈയടികളും മുദ്രാവാക്യങ്ങളുമായാണ് അദ്ദേഹത്തെ എതിരേറ്റത്. ജമ്മു-കശ്മീർ നിയമനിർമാണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി ബുധനാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.