കൽപ്പറ്റ: വയനാട്ടിലെ തോൽപ്പെട്ടി ചെക്പോസ്റ്റിൽ ബസ് യാത്രക്കാരിൽ നിന്ന് 30 കിലോഗ്രാം സ്വർണം പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് സ്വകാര്യ ബസിൽ എക്സൈസ് ഇന്‍റലിജൻസ് വിഭാവും തോൽപ്പെട്ടി എക്‌സൈസ് ചെക്പോസ്റ്റ് ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ പിടിച്ചെടുത്തത്.
ബംഗളൂരുവിൽ നിന്ന് കല്ലട സ്ലീപ്പർ കോച്ച് ബസിൽ പെരിന്തൽമണ്ണക്ക് വരികയായിരുന്നു പ്രതികൾ. നാലു ബാഗുകളിലായി ബസിന്‍റെ പുറകിലെ സീറ്റിനടിയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഏകദേശം 10 കോടി രൂപ വില മതിക്കുന്ന ആഭരണങ്ങളാണ് പിടിച്ചെടുത്തത്.
സംഭവത്തിൽ ബംഗളൂരു സ്വദേശികളായ സങ്കേഷ് ബി, അഭയ് എം, ചമ്പാരം, മദൻലാൽ, വിക്രം, കമലേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ പ്രശസ്ത ജ്വലറിയിലേക്കാണ് സ്വർണം കൊണ്ടു വന്നതെന്ന് പ്രതികൾ മൊഴി നൽകിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കസ്റ്റഡിയിലെടുത്തവരെ വിശദ ചോദ്യം ചെയ്യലിന് ശേഷം സെയിൽ ടാക്സ് വിഭാഗത്തിന് കൈമാറും. സ്വർണം പിടികൂടിയ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നിന്നും എത്തുന്ന മറ്റ് വാഹനങ്ങളും എക്സൈസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
വയനാട് എക്‌സൈസ് ഇന്‍റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എ.ജെ ഷാജി, പ്രിവന്‍റീവ് ഓഫീസര്‍മാരായ സി.പി വിജയന്‍, എം.കെ ഗോപി, കെ.ജെ സന്തോഷ്, കെ.എം സൈമണ്‍, കെ. രമേഷ്, സി.ഇ.ഒമാരായ എ.ടി.കെ. രാമചന്ദ്രന്‍, മിഥുന്‍ കെ, അജോഷ് വിജയന്‍, സുധീഷ് കെ.കെ, ഡ്രൈവർ ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.