കൊച്ചി: വിജിലന്‍സ് കേസിന് പിന്നാലെ മുന്‍മന്ത്രി കെ. ബാബുവിന്‍െറ ഭാര്യ ബാങ്ക് ലോക്കര്‍ തുറക്കുന്ന സി.സി.ടി വി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചു. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം സൈബര്‍ പൊലീസിന്‍െറ സഹായത്തോടെയാണ് എസ്.ബി.ഐ തൃപ്പൂണിത്തുറ ശാഖയിലെ സി.സി ടി.വി പരിശോധിച്ച് ദൃശ്യങ്ങള്‍ ശേഖരിച്ചത്.
ബാബുവിന്‍െറ ഭാര്യ ലോക്കര്‍ തുറന്ന് സാധനങ്ങള്‍ കൊണ്ടുപോകുന്നതിന്‍െറ ദൃശ്യങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങള്‍ പിന്നീട് കോടതിയില്‍ ഹാജരാക്കും. ലോക്കറില്‍നിന്ന് ബാബുവിന്‍െറ ഭാര്യ സാധനങ്ങള്‍ എടുക്കുന്നതിന്‍െറ സി.സി ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസംതന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നെങ്കിലും ചിത്രത്തിന് വ്യക്തതയില്ലാത്തതിനാല്‍ ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തിരുന്നില്ല.
ജൂലൈ 27, 28 തീയതികളിലും ആഗസ്റ്റ് 10നും ബാബുവിന്‍െറയും ഭാര്യയുടെയും പേരിലുള്ള ലോക്കറുകളില്‍നിന്ന് ഭാര്യ എത്തി സാധനങ്ങള്‍ മാറ്റിയതായാണ് വിജിലന്‍സ് കണ്ടത്തെിയിട്ടുള്ളത്. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാബുവിനെതിരെ വിജിലന്‍സ് എറണാകുളം റെയ്ഞ്ച് ജൂലൈ 21ന് കേസെടുത്ത ശേഷമായിരുന്നു ലോക്കറുകള്‍ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.