തൊടുപുഴ: സ്വകാര്യ ആശുപത്രികള്‍ ബഹുമുഖ ചൂഷണത്തിന്‍െറ കേന്ദ്രങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഒരേസമയം രോഗികളെ പിഴിയുകയും ജീവനക്കാരെ ചൂഷണത്തിനിരകളാക്കുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ സമരം ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവ. നഴ്സസ് അസോ. (കെ.ജി.എന്‍.എ) 59ാം സംസ്ഥാന സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒൗഷധരംഗത്ത് ആഗോള കുത്തകകളുടെ കഴുത്തറുപ്പന്‍ ചൂഷണം രൂക്ഷമാണ്. പത്തുരൂപ പോലും ഉല്‍പാദന ചെലവില്ലാത്ത മരുന്നിന് ആയിരവും പതിനായിരവും വാങ്ങുന്നു. ആതുരശുശ്രൂഷാ രംഗത്ത് ഏറ്റവും വലിയ ചൂഷണത്തിന്‍െറ ഇരകളാണ് നഴ്സുമാരും ആശുപത്രികളിലെ മറ്റ് ജീവനക്കാരും. നഴ്സുമാരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഡോ. ബലരാമന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആശുപത്രി മുതലാളിമാര്‍ സമ്മര്‍ദം ചെലുത്തി അട്ടിമറിക്കാന്‍ ശ്രമിച്ചു. നഴ്സുമാരുടെ ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തിയ തീരുമാനം പൂര്‍ണമായി നടപ്പായിട്ടില്ല.
നഴ്സുമാര്‍ക്ക് വിവാഹം കഴിക്കാന്‍ അവകാശം അനുവദിച്ചതും സ്റ്റൈപന്‍ഡ് പുന$സ്ഥാപിച്ചതും മുന്‍ ഇടതുസര്‍ക്കാറുകളാണ്. നഴ്സുമാരോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച ശത്രുതാപരമായ സമീപനത്തിന്‍െറ നാളുകള്‍ അവസാനിക്കുകയാണ്. മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും നഴ്സുമാരുടെ ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തി തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വി.എസ്. പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനെപ്പോലെ നഴ്സിങ് സമൂഹത്തോട് ഇത്രയും അന്യായമായി പെരുമാറിയ ഭരണം കേരളത്തിലുണ്ടായിട്ടില്ളെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കെ.ജി.എന്‍.എ സംസ്ഥാന പ്രസിഡന്‍റ് പി. ഉഷാദേവി അധ്യക്ഷത വഹിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍, സര്‍വിസ് സംഘടനാ നേതാക്കളായ ടി.സി. മാത്തുക്കുട്ടി, ടി. തിലകരാജ്, വി. ശ്രീകുമാര്‍, കുര്യാക്കോസ്, ഡോ. എം.എ. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ കെ.പി. മേരി സ്വാഗതവും കെ.ജി.എന്‍.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.എസ്. മോളി നന്ദിയും പറഞ്ഞു.
വൈകീട്ട് ‘ജനാധിപത്യവും മതേതരമൂല്യങ്ങളും’ സെമിനാറില്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തി. ശനിയാഴ്ച രാവിലെ 10ന് ‘പൊതുജനാരോഗ്യമേഖല-പ്രതിസന്ധിയും പരിഹാരവും’ സെമിനാര്‍ പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമ്മേളന നഗരിയില്‍നിന്ന് തൊടുപുഴ മുനിസിപ്പല്‍ മൈതാനത്തേക്ക് പ്രകടനം.അഞ്ചിന് സമാപനസമ്മേളനം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.