നെടുമ്പാശ്ശേരി: ചെങ്ങമനാടിനടുത്ത് മധുരപ്പുറത്ത് ആഡംബര വീട് കാണിച്ചുകൊടുത്ത് കോടികള്‍ തട്ടിയ കേസില്‍ പ്രതിയായ ഹൈകോടതി അഭിഭാഷകന്‍ സര്‍വനാഥനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് നാലു ദിവസത്തേക്ക് ആലുവ ഡിവൈ.എസ്.പിയുടെ കസ്റ്റഡിയില്‍ വിട്ടത്.
പാലക്കാട് ജില്ലയിലെ ഒരു മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് നേതാവും ഈ കേസില്‍ പ്രതിയായേക്കും. ഇയാളെ ചോദ്യംചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഒളിവിലാണ്. സര്‍വനാഥനെ വിശദമായി ചോദ്യംചെയ്തു ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കോണ്‍ഗ്രസ് നേതാവിനെ പ്രതിയാക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ഡിവൈ.എസ്.പി റസ്റ്റം വെളിപ്പെടുത്തി.രാജസ്ഥാനികളുള്‍പ്പെടെ ഒട്ടേറെ പേര്‍ പ്രാര്‍ഥനക്കും മറ്റുമായി ഈ സൗധത്തില്‍ എത്താറുണ്ടായിരുന്നു. ഇത് നിര്‍മിക്കുന്നതിന് ഏതുവിധത്തിലാണ് പണം ലഭ്യമായതെന്നതും അന്വേഷിക്കുന്നുണ്ട്. സര്‍വനാഥന്‍െറ സഹോദരന്‍െറ പേരിലായിരുന്നു കെട്ടിടം. അയാള്‍ ഇത് ഗുജറാത്ത് സ്വദേശിനിയായ ഭാര്യയുടെ അവകാശത്തിലേക്ക് മാറ്റിയ ശേഷം വില്‍പന നടത്തുകയായിരുന്നു. ഇതോടൊപ്പമാണ് സിനിമാ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് ഈ ഭൂമി നല്‍കാമെന്നുപറഞ്ഞ് മൂന്നു കോടിയിലേറെ രൂപ തട്ടിയെടുത്തത്.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ടോമിച്ചനുമായി കരാറുണ്ടായിരുന്നു. പണം നല്‍കിയതിന് ബാങ്ക് രേഖകളും കൈവശമുണ്ടായിരുന്നു. എന്നിട്ടും, ചെങ്ങമനാട് പൊലീസ് കേസെടുക്കാതിരുന്നത് ഭരണതലത്തില്‍ നിന്നുള്ള ഉന്നത ഇടപെടല്‍ മൂലമാണെന്നും ആക്ഷേപമുണ്ട്. ചെങ്ങമനാട് പൊലീസ് നടപടി കൈക്കൊള്ളാത്തതിനെ തുടര്‍ന്ന് ടോമിച്ചന്‍ ഹൈകോടതിയെ സമീപിച്ചതിന തുടര്‍ന്നാണ് ആലുവ ഡിവൈ.എസ്.പി അന്വേഷണച്ചുമതലയേറ്റെടുത്ത് അഭിഭാഷകനെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.