സോളാര്‍: കെ.സി. വേണുഗോപാലിന്‍െറ ഹരജി കമീഷന്‍ തള്ളി

കൊച്ചി: സരിത എസ്. നായര്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ സമര്‍പ്പിച്ച ഹരജി സോളാര്‍ കമീഷന്‍ നിരസിച്ചു. കഴിഞ്ഞ 13ന് സരിത നല്‍കിയ തെളിവുകള്‍ ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. തെളിവുകള്‍ പരിശോധിക്കാനിരിക്കുന്നതെയുള്ളൂവെന്നും അതിനുമുമ്പ് പകര്‍പ്പ് നല്‍കാന്‍ കഴിയില്ളെന്നും ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വ്യ്കതമാക്കി. സരിതയെ 30ന് വീണ്ടും വിസ്തരിക്കുമെന്ന് അറിയിച്ച കമീഷന്‍ മുമ്പ് നോട്ടീസയച്ചിട്ടും പ്രതികരിക്കാതിരുന്ന വേണുഗോപാലിന്‍െറ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇതുവരെ ലഭിച്ച തെളിവുകളുടെ പരിശോധന ജൂണില്‍ പൂര്‍ത്തിയാക്കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ വിസ്തരിച്ച് രണ്ടാംഘട്ട തെളിവുശേഖരണം നടത്തുമെന്നും കമീഷന്‍ അറിയിച്ചു.

സരിത സോളാര്‍ കമീഷനില്‍ നല്‍കിയ കത്തിലും കത്തിലെ വിവരങ്ങള്‍ സാധൂകരിക്കാനായി നല്‍കിയ ഡിജിറ്റല്‍ തെളിവുകളിലും തന്നെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അപകീര്‍ത്തകരമായതിനാല്‍ അതിന്‍െറ നിജസ്ഥിതി അറിയാന്‍ കത്തിന്‍െറയും തെളിവുകളുടെയും പകര്‍പ്പ് വേണമെന്നുമാണ് കെ.സി. വേണുഗോപാല്‍ അഡ്വ. അജയ് ബെന്‍ ജോസ് വഴി നല്‍കിയ ഹരജിയില്‍ പറയുന്നത്. സരിത, കമീഷന്‍ സെക്രട്ടറിക്കാണ് തെളിവുകള്‍ സമര്‍പ്പിച്ചതെന്നും അത് ഇതുവരെ പരിശോധിച്ചിട്ടില്ളെന്നും ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി. 30ന് സരിതയെ കമീഷനില്‍ വരുത്തി തെളിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞശേഷമെ അവ പരിശോധിക്കൂ. കത്തില്‍ കെ.സി. വേണുഗോപാലിനെക്കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍, പെന്‍ഡ്രൈവിലെ വീഡിയോദൃശ്യങ്ങളും മറ്റും പരിശോധിച്ചശേഷം അതില്‍ കെ.സി. വേണുഗോപാലുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുണ്ടെങ്കില്‍ മാത്രം പകര്‍പ്പ്  നല്‍കാന്‍ തയാറാണെന്ന് കമീഷന്‍ അറിയിച്ചു.

സോളാര്‍ ഇടപാടില്‍ തന്‍െറ വാദം അറിയിക്കാനായി കമീഷന്‍ മുമ്പ് വേണുഗോപാലിന് നോട്ടീസയച്ചിരുന്നു. അതിന്  മറുപടിയുണ്ടായില്ളെന്നും വക്കീലിനെപോലും നിയോഗിച്ചില്ളെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. സരിത തെളിവുനല്‍കിയപ്പോള്‍ മാത്രമാണോ വേണുഗോപാലിന് തന്നെ മോശമായി ചിത്രീകരിച്ചെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നും തോന്നിയത്. മുമ്പ് ബിജു രാധാകൃഷ്ണന്‍ കമീഷനുമുന്നില്‍  വേണുഗോപാലനെതിരെ മൊഴിനല്‍കിയിരുന്നു. അത് മാധ്യമങ്ങളില്‍ വന്നതുമാണ്. അന്നൊന്നും അത് അപകീര്‍ത്തികരമായി തോന്നിയില്ളേയെന്നും കമീഷന്‍ ചോദിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.