ബി.ഡി.ജെ.എസില്‍ പ്രതീക്ഷ അര്‍പ്പിച്ച യു.ഡി.എഫിന് സ്വന്തം വോട്ടും നഷ്ടമായി

കൊല്ലം: ബി.ഡി.ജെ.എസ് പരമ്പരാഗത കമ്യൂണിസ്റ്റ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന പ്രതീക്ഷയില്‍ തുടര്‍ഭരണം ഉറപ്പിച്ച യു.ഡി.എഫിന് സ്വന്തം വോട്ട് ചോരുന്നത് തിരിച്ചറിഞ്ഞില്ല. ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന ഈഴവ, പുലയ വോട്ടുകള്‍ ബി.ഡി.ജെ.എസ് വന്നതോടെ ഭിന്നിക്കുമെന്നും അതിലൂടെ വിജയിക്കാമെന്നുമായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടല്‍. വോട്ടുചോര്‍ച്ച മുന്നില്‍ക്കണ്ട സി.പി.എമ്മും ഇടതുമുന്നണിയും കോണ്‍ഗ്രസിനൊപ്പം നിന്ന മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍  പെട്ടിയിലാക്കിയാണ് ഇതിനെ നേരിട്ടതെന്നാണ് ബി.ഡി.ജെ.എസിന്‍െറ ശക്തമായ സാന്നിധ്യമുണ്ടായ മണ്ഡലങ്ങളിലെ വോട്ടുനില കാണിക്കുന്നത്. 22 മണ്ഡലങ്ങളില്‍ ഇടതുമുന്നണി നേടിയ ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ട് ബി.ഡി.ജെ.എസ് പിടിച്ചു. ബി.ഡി.ജെ.എസ് 3.9 ശതമാനം വോട്ട് നേടിയതായാണ് തെരഞ്ഞെടുപ്പ് കമീഷന്‍െറ കണക്ക്. 795797 വോട്ടാണ് ലഭിച്ചത്.

പരമ്പരാഗത വോട്ടുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയില്‍ സി.പി.എമ്മും സി.പി.ഐയും കൃത്യതയോടെ കരുക്കള്‍ നീക്കി. നഷ്ടമാകുന്ന വോട്ടുകള്‍ക്കു പകരം അവര്‍ കണ്ടത്തെിയത് ന്യൂനപക്ഷ വോട്ടുകളാണ്. ബി.ഡി.ജെ.എസ്-ബി.ജെ.പി സഖ്യം വന്നതും പ്രധാനമന്ത്രി അടക്കം പ്രചാരണത്തിന് എത്തിയതും ഇത് എളുപ്പമാക്കി. ഇതു തിരിച്ചറിയാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞില്ല. കെ.പി.എം.എസ് നേതാവ് എന്‍.കെ. നീലകണ്ഠന്‍ മത്സരിച്ച വൈക്കം മണ്ഡലത്തില്‍ യു.ഡി.എഫിന് 37413 വോട്ടാണ് കിട്ടിയത്. കഴിഞ്ഞ തവണ 52035 വോട്ട് നേടിയിരുന്നു. ഇടതുമുന്നണിക്കും വോട്ട് കുറഞ്ഞു. ഇവിടെ ബി.ഡി.ജെ.എസ് 30067 വോട്ട് പിടിച്ചു. കടുത്ത മത്സരം നടന്ന ഉടുമ്പന്‍ചോലയില്‍ കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് 56923 വോട്ട് ലഭിച്ചയിടത്ത് ഇത്തവണ എം.എം. മണിക്ക് കിട്ടിയത് 50813 വോട്ട്. യു.ഡി.എഫ് വോട്ട്  ഉയര്‍ന്നെങ്കിലും ഇവിടെ ബി.ഡി.ജെ.എസ് 21799 വോട്ട് നേടി. എം.എം. മണിയുടെ ഭൂരിപക്ഷം 1109ഉം. ചാത്തന്നൂരില്‍ എസ്.എന്‍.ഡി.പി യൂനിയനിലെ പ്രമുഖന്‍ ബി.ജെ.പി ചിഹ്നത്തിലാണ് മത്സരിച്ചത്. ഇവിടെ രണ്ടാം സ്ഥാനത്തും എത്തി. കഴിഞ്ഞ തവണ 60187 വോട്ട് കിട്ടിയ ഇടതുമുന്നണിക്ക് ഇത്തവണ 67606 ആക്കാനായി. എന്നാല്‍, കോണ്‍ഗ്രസിന്‍െറ വോട്ട് 47598ല്‍ നിന്ന് 30139 ആയി കുറഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്നാക്ക സമുദായത്തില്‍നിന്നായിരുന്നു. ഇത്തവണ രണ്ടു മുന്നണിയും മുന്നാക്കക്കാരെയാണ് മത്സരിപ്പിച്ചത്. ബി.ഡി.ജെ.എസ് 33199 വോട്ട് നേടിയാണ് രണ്ടാമത് എത്തിയത്.

ഇടതുമുന്നണി വിജയിച്ച കുട്ടനാട്, കായംകുളം, തിരുവല്ല, റാന്നി, കരുനാഗപ്പള്ളി, കുന്നത്തൂര്‍, വര്‍ക്കല, വാമനപുരം, കൊടുങ്ങല്ലൂര്‍, ഏറ്റുമാനൂര്‍, ചേര്‍ത്തല, ഒല്ലൂര്‍, നാട്ടിക, ഷൊര്‍ണൂര്‍, തിരുവമ്പാടി, നിലമ്പൂര്‍, പേരാമ്പ്ര, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളിലും ബി.ഡി.ജെ.എസ് നേടിയ വോട്ടിനെക്കാളും താഴെയാണ് ഭൂരിപക്ഷം. കൈപമംഗലത്ത് 30041 വോട്ടാണ് ബി.ഡി.ജെ.എസ് നേടിയത്.എസ്.എന്‍.ഡി.പി യോഗം, കെ.പി.എം.എസ് സംഘടനകളുടെ താഴത്തെട്ടിലുള്ളവര്‍ കമ്യൂണിസ്റ്റ ്കെട്ടുപാടില്‍ കഴിയുന്നവരാണെന്നും അവരെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞില്ളെന്നും ബി.ഡി.ജെ.എസ് നേതാവ് പറഞ്ഞു. എന്നാല്‍, പുതിയ പാര്‍ട്ടിയെന്ന നിലയില്‍ ബി.ഡി.ജെ.എസിന് വോട്ടുബാങ്ക് സൃഷ്ടിക്കപ്പെട്ടിരുന്നില്ല. താഴത്തെട്ടില്‍ പ്രതീക്ഷിച്ച രാഷ്ട്രീയ ധ്രുവീകരണം സംഭവിച്ചിരുന്നെങ്കില്‍ എസ്.എന്‍.ഡി.പി- കെ.പി.എം.എസ് മുന്‍തൂക്കമുള്ള കുട്ടനാടും വൈക്കവും അടക്കമുള്ള മണ്ഡലങ്ങളില്‍ വിജയിക്കുമായിരുന്നെന്നും അദ്ദേഹം പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.