പൊട്ട് തൊട്ട് സൂര്യന്‍; നൂറ്റാണ്ടിന്‍െറ അപൂര്‍വകാഴ്ചയില്‍ ശാസ്ത്രലോകം

കോഴിക്കോട്: നൂറ്റാണ്ടിന്‍െറ വിസ്മയക്കാഴ്ചയുടെ അപൂര്‍വതയില്‍ ശാസ്ത്രലോകം. ബുധന്‍ സൂര്യന് കുറുകെ ഒരേദിശയില്‍ ഒരു പൊട്ടുപോലെ നീങ്ങുന്ന ബുധസംതരണമാണ് ശാസ്ത്രലോകവും പൊതുജനങ്ങളും കൗതുകത്തോടെ കണ്ടത്. വൈകീട്ട് 4:41 മുതല്‍ 6:15 വരെയാണ് കോഴിക്കോട്ട് ദൃശ്യം കാണാന്‍ കഴിഞ്ഞത്. 6:40 വരെ കാണാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ആകാശത്ത് കാര്‍മേഘങ്ങള്‍ ഉള്ളതിനാലാണ് കാഴ്ചാസമയം കുറഞ്ഞത്. ബാഡര്‍ ഫില്‍റ്റര്‍ ഷീറ്റ് ഘടിപ്പിച്ച മൂന്ന് അത്യാധുനിക ടെലസ്കോപ്പുകളാണ് ദൃശ്യം കാണാന്‍ ഒരുക്കിയിരുന്നത്. 11 ഇഞ്ച് മിറര്‍ ജി.പി.എസ് ടെലസ്കോപ്പും ആറ് ഇഞ്ച് സെലസ്ട്രോണ്‍ ടെലസ്കോപ്പും ഒരുക്കിയിരുന്നു.

ഇതിനുപുറമെ സോളാര്‍ പ്രോജക്ടര്‍ വഴിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി കാണിച്ചത്. ടെലസ്കോപ്പിലൂടെ നോക്കുമ്പോള്‍ ചുവന്നുതുടുത്ത സൂര്യനുമേല്‍ കറുത്ത പൊട്ടായി ബുധന്‍െറ നിഴല്‍ കാണാം. നഗ്നനേത്രം കൊണ്ട് കാണരുതെന്ന് കേന്ദ്ര ഭൗമമന്ത്രാലയത്തിന്‍െറ മുന്നറിയിപ്പുണ്ടായിരുന്നു.  ഭൂമിയും സൂര്യനും ചുറ്റുമ്പോള്‍ ബുധന്‍െറ നിഴല്‍ സൂര്യനില്‍ പതിക്കുന്നതാണ് ബുധസംതരണം. നൂറ്റാണ്ടില്‍ 14 തവണ സംഭവിക്കുമെങ്കിലും പലതും ഭൂമിയില്‍നിന്ന് കാണാന്‍ പറ്റാറില്ല.
2006 നവംബറിലാണ് അവസാനമായി ബുധസംതരണം ഭൂമിയില്‍ ദൃശ്യമായത്. അടുത്തത് വീക്ഷിക്കാന്‍ 2032 വരെ കാത്തിരിക്കണം. 2019ല്‍  ഈ പ്രതിഭാസം സംഭവിക്കുമെങ്കിലും രാത്രിയായതിനാല്‍ ഇന്ത്യയില്‍ ദൃശ്യമാകില്ല.
ഇപ്പോള്‍ ലഭ്യമായ ദൃശ്യങ്ങള്‍ ഭാവിയില്‍ ഭൗമശാസ്ത്രത്തില്‍ മികച്ച കണ്ടുപിടുത്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കോഴിക്കോട് പ്ളാനറ്റേറിയം മേഖലാ ശാസ്ത്ര കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍  കോഴിക്കോട് ബീച്ചില്‍ ദൃശ്യം കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.  ആയിരത്തോളം പേരാണ് കോഴിക്കോട് കടപ്പുറത്ത് തിങ്കളാഴ്ച ബുധസംതരണം കാണാനത്തെിയത്. പ്ളാനറ്റേറിയത്തിലെ ടെക്നിക്കല്‍ ഓഫിസര്‍ ജയന്ത് ഗാംഗുലി, ഡോ. സുനില്‍, ദേവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.