കമ്യൂണിസ്റ്റും കോണ്‍ഗ്രസും കേരളത്തെ മാറി മാറി കൊള്ളയടിക്കുന്നു -മോദി

പാലക്കാട്: അറുപത് വര്‍ഷമായി കേരളം ഭരിച്ച കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഈ സംസ്ഥാനത്തെ മാറി മാറി കൊള്ളയടിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് വർഷം നിങ്ങള്‍ കൊള്ള ചെയ്തു, അടുത്ത അഞ്ച് വര്‍ഷം ഞങ്ങള്‍ കൊള്ള ചെയ്യാം എന്നാണ് ഇവര്‍ പരസ്പരം പറയുന്നത്. കേരളത്തെ രക്ഷിക്കണമെങ്കില്‍ മൂന്നാം ശക്തിയായി ബി.ജെ.പിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പാലക്കാട് കോട്ടമൈതാനിയില്‍ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍നിന്ന് വിദേശത്ത് നഴ്സിംങ് ജോലിക്ക് പോയ യുവതികളെ ഭീകരര്‍ തട്ടിക്കൊണ്ട് പോയപ്പോള്‍ ഒരു പോറലുമേല്‍ക്കാതെ ആ സഹോദരിമാരെ തിരിച്ച് കൊണ്ട് വരാന്‍ കേന്ദ്രസര്‍ക്കാറിന് സാധിച്ചു. എന്നാല്‍ കേരളത്തില്‍ ഒരു ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ടും ഇവിടുത്തെ സര്‍ക്കാര്‍ കണ്ണ് തുറന്നില്ല. ഞാന്‍ ഗള്‍ഫ് സന്ദര്‍ശിച്ചപ്പോള്‍ ലേബര്‍ ക്യാമ്പുകളില്‍ പോവുകയുണ്ടായി. അവിടെ ഏറെയും കേരളത്തില്‍ നിന്നുളള തൊഴിലാളികളായിരുന്നു. ഭാരതത്തിന്‍െറ പ്രധാനമന്ത്രി തങ്ങളെ സന്ദര്‍ശിച്ചതില്‍ അവര്‍ക്ക് വലിയ സന്തോഷമാണുണ്ടായത്.

കേരളത്തിന്‍െറ ഭാവി നന്നാവണമെങ്കില്‍ എന്‍.ഡി.എ അധികാരത്തില്‍ വരണം. കേരളത്തിലെ ജനങ്ങളെ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ശാസ്ത്രീയമായി കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബനാറസില്‍ സോളാര്‍ എനര്‍ജിയുടെ ബാറ്ററികൊണ്ടാണ് തൊഴിലാളികള്‍ ബോട്ടോടിക്കുന്നത്. ഇവിടെ സര്‍ക്കാര്‍ തന്നെ ഓടുന്നത് സോളാര്‍ എനര്‍ജിയിലാണെന്നും മോദി പരിഹസിച്ചു. സോളാറിനെ കുറിച്ച് ഇവിടെ എനിക്ക് പറയാന്‍  പോലും പേടിയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അമ്മ പെങ്ങന്‍മാരുടെ സുരക്ഷക്കും യുവാക്കളുടെ ഉന്നമനത്തിനും എന്‍.ഡി.എയെ അധികാരത്തില്‍ കൊണ്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.