പി. ജയരാജനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: കതിരൂർ മനോജ് വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലുള്ള ജയരാജനെ ഡിസ്ചാർജ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിക്കും. ഇവിടെയാണ് ജയരാജനെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യാൻ ജയരാജനെ കസ്റ്റഡിയിൽ വേണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി ഭാഗികമായി അംഗീകരിച്ചിരുന്നു. മൂന്നു ദിവസത്തേക്കാണ് ജയരാജനെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടത്.

തലശ്ശേരി സെഷൻസ് കോടതിയാണ് ജയരാജനെ കസ്റ്റഡിയിൽ വേണമെന്ന സി.ബി.ഐ അപേക്ഷ പരിഗണിച്ചത്. ഉപാധികളോടെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെയാണ് ചോദ്യം ചെയ്യലിനുള്ള സമയം. അതേസമയം, ചോദ്യം ചെയ്യുന്ന സമയത്ത് ഡോക്ടറുടെ സാന്നിദ്ധ്യം വേണമെന്ന അപേക്ഷ കോടതി അംഗീകരിച്ചില്ല.

2014 സെപ്റ്റംബർ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. വാനോടിച്ച് വരികയായിരുന്ന മനോജിനെ ബോംബ് എറിഞ്ഞ ശേഷം വാഹനത്തിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പി. ജയരാജനെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയാണ് മനോജ്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ 19 പ്രതികളാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.