തൃശൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ചത് മണ്ടത്തമായെന്നും ഇനി അത് ആവര്‍ത്തിക്കില്ളെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അധികാരത്തിലേറാന്‍ സഹായിച്ച വ്യാപാരി സമൂഹത്തെ നാലരവര്‍ഷം കൊണ്ട് സര്‍ക്കാര്‍ തകര്‍ത്തു. വരുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലയിലും വ്യാപാരി പ്രതിനിധികള്‍ മത്സരിക്കും. സംഘടനയുടെ ബാനറില്‍ മത്സരിക്കാന്‍ പറ്റാത്തതിനാല്‍ സ്വതന്ത്രരായി മത്സരിക്കുക. എല്‍.ഡി.എഫും ബി.ജെ.പിയും പലരും തങ്ങളുമായി ചര്‍ച്ച നടത്തിയെന്നും ഞായറാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും നസിറുദ്ദീന്‍ പറഞ്ഞു.
ഇത്തവണ നിയമസഭയില്‍ വ്യാപാരികളുടെ ശബ്ദം കേള്‍ക്കും. തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയാത്തിടത്ത് പലരെയും തോല്‍പ്പിക്കാനാകും.
കൃത്യമായി നികുതി അടക്കുന്ന വ്യാപാരികളെ പീഡിപ്പിക്കുകയാണ് വില്‍പന നികുതി ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ പറയുന്നത് അപ്പടി കേട്ട് തനിക്കൊന്നും ചെയ്യാന്‍ കഴിയില്ളെന്ന് അഭിനയിക്കുകയാണ് മുഖ്യമന്ത്രി. നികുതി, ധനം വകുപ്പ് കൈകാര്യം ചെയ്യാന്‍ മന്ത്രിയില്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം.
മന്ത്രിയുടെ അഭാവത്തില്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ച് നടപ്പാക്കുകയാണ്. ഉദ്യോഗസ്ഥര്‍ ഭരിക്കുന്നവരെ അനുസരിക്കുന്നില്ല. ഭരിക്കാന്‍ അറിയില്ളെങ്കില്‍ വേറെ പണിക്ക് പോകാന്‍ അദ്ദേഹം മുഖ്യമന്ത്രിയെ ഉപദേശിച്ചു.കേരളത്തിലെ വ്യാപാരികള്‍ കോടിക്കണക്കിന് രൂപ നികുതി നല്‍കുന്നുണ്ട്. അത് ആരും നിര്‍ബന്ധിച്ചിട്ടല്ല. എന്നാല്‍ നികുതി പിരിവിന്‍െറ പേരില്‍ വില്‍പന നികുതി ഉദ്യോഗസ്ഥര്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണ്.
ആലപ്പുഴയില്‍ വ്യാപാരിയുടെ ആത്മഹത്യക്ക് കാരണക്കാരിയായ വില്‍പന നികുതി കമീഷണറെയും രണ്ട് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണം. വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാറും ഉദ്യോഗസ്ഥരും പിന്മാറണം. അല്ലാത്തപക്ഷം കടുത്ത നടപടിയുമായി ഏകോപന സമിതി മുന്നോട്ടുപോകും.
നികുതി നിഷേധം ഉള്‍പ്പെടെ സമരവുമായി മുന്നോട്ടുപോകുമെന്നും തങ്ങളെ തോല്പിക്കാനിവി െല്ലന്നും നസിറുദ്ദീന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.