തിരുവനന്തപുരം: ബംഗാള്‍ വിഷയത്തിന്‍െറ പേരില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തില്‍ ഭിന്നതയില്ളെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി.എസിന്‍െറ പദവി സംബന്ധിച്ച് തന്‍െറ അഭിപ്രായം പാര്‍ട്ടിയെ അറിയിച്ചെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ കേന്ദ്ര കമ്മിറ്റിക്കുശേഷം ബംഗാള്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യമായി പറഞ്ഞത് എന്താണോ അതാണ് പാര്‍ട്ടി നിലപാട്. സി.സി തീരുമാനത്തിന് അനുയോജ്യമായല്ല കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയത്. അത് തിരുത്തണമെന്നാണ് തീരുമാനം. ബംഗാള്‍ നേതൃത്വത്തോടൊപ്പം പി.ബി തിരുത്തല്‍ നടപടി സ്വീകരിക്കും. പി.ബിയംഗങ്ങള്‍ ഇതിനായി ബംഗാളില്‍ പോകും. അവിടത്തെ സംസ്ഥാന സമിതി ജൂലൈ 10ന് ചേരുന്നുണ്ട്.
സി.സിയില്‍ പി.ബി നിലപാടിന് അനുകൂലമായി 77 പേര്‍ വോട്ട് ചെയ്തു. നാലുപേര്‍ എതിര്‍ത്തു. ആറുപേര്‍ വിട്ടുനിന്നു. കേന്ദ്രീകൃത ജനാധിപത്യം അനുസരിച്ചാണ് പാര്‍ട്ടി തീരുമാനമെടുക്കുന്നത്. നേതൃത്വത്തില്‍ ഗ്രൂപ്പുകളൊന്നുമില്ല. എന്നാല്‍, വ്യത്യസ്ത അഭിപ്രായമുണ്ടാവും. അത് സി.പി.എമ്മിന്‍െറ ഊര്‍ജസ്വലതയാണ്. ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയത് തെറ്റാണെന്ന തീരുമാനത്തിന് സി.സിയില്‍ മഹാഭൂരിപക്ഷത്തിന്‍െറ പിന്തുണ ലഭിച്ചെന്ന പ്രകാശ് കാരാട്ടിന്‍െറ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതേക്കുറിച്ച് അറിയില്ളെന്നായിരുന്നു മറുപടി.
ഭൂരിപക്ഷ തീരുമാനമാണ് പാര്‍ട്ടി അംഗീകരിക്കുന്നത്. ന്യൂനപക്ഷമായാലും വിട്ടുനില്‍ക്കുന്നവരായാലും എല്ലാ അംഗങ്ങളും പാര്‍ട്ടി തീരുമാനം അംഗീകരിക്കണം.
വി.എസ്. അച്യുതാനന്ദന്‍െറ പദവി സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കും. വി.എസിന് നല്‍കേണ്ടത് നല്‍കുമെന്നും യെച്ചൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.