ദേശീയപാത 30 മീറ്ററില്‍ നാലുവരിയായി വികസിപ്പിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

കോഴിക്കോട്: കഴക്കൂട്ടം മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാത വികസനം 30 മീറ്ററില്‍ നാലുവരിയായി നടത്തണമെന്നും കേരളത്തില്‍ അപ്രായോഗികമായ ബി.ഒ.ടി റോഡും അനാവശ്യ കുടിയിറക്കലും വികസനത്തിന്‍െറ മറവില്‍ നടത്തുന്നത് അനുവദിക്കില്ളെന്നും വെല്‍ഫെയര്‍ പാര്‍ട്ടി  സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാര്‍ ജനദ്രോഹ സമീപനമാണ് കൈക്കൊള്ളുന്നത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് മുഖ്യമന്ത്രി.  സംസ്ഥാനത്തിന്‍െറ പ്രത്യേക താല്‍പര്യപ്രകാരമാണ് 60 മീറ്ററെന്നത് 45 മീറ്ററില്‍ വികസിപ്പിക്കാന്‍ ദേശീപാത അതോറിറ്റി തയാറായതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് ശരിയല്ല.  പല സംസ്ഥാനങ്ങളിലും റോഡ് വികസനം 45 മീറ്ററിലാണ്. എന്നാല്‍, ഗോവയില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ താല്‍പര്യപ്രകാരം 30 മീറ്ററിലാണ് വികസിപ്പിച്ചത്. ജനസാന്ദ്രത കൂടുതലും ഭൂലഭ്യതക്കുറവുമുള്ള കേരളത്തിലും അതാണ് വേണ്ടത്.

2013ല്‍തന്നെ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ 30 മീറ്ററില്‍ റോഡ് വികസിപ്പിക്കാമെന്ന് കേന്ദ്രമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഉറപ്പുനല്‍കിയിരുന്നതാണ്. സര്‍ക്കാര്‍ സമയബന്ധിതമായി ആവശ്യപ്പെടാന്‍ വൈകിയതാണ് വികസനത്തിനുണ്ടായ പ്രധാനതടസ്സം. 30 മീറ്ററായാലും 45 മീറ്ററായാലും 60 മീറ്ററായാലും വികസിപ്പിക്കുന്നത് നാലുവരിയാണ്. റോഡിനായുള്ള 14 മീറ്റര്‍ കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം മുഴുവന്‍ അനുബന്ധ ആവശ്യങ്ങള്‍ക്കുള്ളതാണ്. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം 22 മീറ്ററില്‍ നാലുവരി പാത നിര്‍മിക്കാം. 30 മീറ്ററാണെങ്കില്‍ ആറുവരി പാതയും പണിയാം. 45 മീറ്റര്‍ 60 മീറ്റര്‍ എന്നിവ റോഡിന്‍െറ വികസനത്തിനല്ല ബി.ഒ.ടി കമ്പനികളുടെ താല്‍പര്യത്തിനാണ്. ചുങ്കം കൊടുത്തുള്ള റോഡ് വികസനമല്ല ഇവിടെ വേണ്ടത്. സംസ്ഥാനത്തെ ദേശീയപാത വികസനം ഭൂലഭ്യതക്കും ജനതാല്‍പര്യത്തിനും അനുസരിച്ചായിരിക്കണം. ജനവിരുദ്ധമായ കുടിയിറക്കല്‍ ആരംഭിച്ചാല്‍ പ്രതിരോധിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കി. ജില്ലാ പ്രസിഡന്‍റ് അസ്ലം ചെറുവാടി, ജില്ലാ സെക്രട്ടറി മുസ്തഫ പാലാഴി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.