കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുമായി പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടിട്ടില്ളെന്ന് എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍. സോളാര്‍ കമീഷന്‍ മുമ്പാകെയാണ് ഹൈബി ഈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തന്‍െറ മണ്ഡലത്തില്‍ സൗരോര്‍ജ തെരുവുവിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുതവണ സരിത തന്നെ സമീപിച്ചിരുന്നതായും പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും ജസ്റ്റിസ് ജി. ശിവരാജന്‍ മുമ്പാകെ മുന്‍ എം.എല്‍.എ പി.സി. വിഷ്ണുനാഥും മൊഴിനല്‍കി.
ടീം സോളാര്‍ കമ്പനി 2011 ജൂണ്‍ 10ന് എറണാകുളം ഡ്രീംസ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നുവെന്ന് ഹൈബി മൊഴിനല്‍കി. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ പറഞ്ഞ ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് സരിതയെ വിളിച്ചത്. ഷാഫിയുടെ മണ്ഡലത്തിലെ ചിലര്‍ക്ക് സോളാര്‍ പാനല്‍ നല്‍കാമെന്നുപറഞ്ഞ് പണം കൈപ്പറ്റിയിട്ടും അത് സ്ഥാപിക്കുകയോ പണം മടക്കിക്കൊടുക്കുകയോ ചെയ്തില്ളെന്ന് തട്ടിപ്പിനിരയായവര്‍ പരാതിപ്പെട്ടിരുന്നു. ഇക്കാര്യത്തിനുമാത്രമെ സരിതയുമായി സംസാരിച്ചിട്ടുള്ളൂ. ബിജു രാധാകൃഷ്ണനെ അറിയില്ല. ഹൈബിയുടെ ഒരു നമ്പറില്‍നിന്ന് 51 തവണയും മറ്റൊരു നമ്പറില്‍നിന്ന് 14 തവണയും വിളികള്‍ നടത്തിയിട്ടുണ്ടെന്ന് കമീഷന്‍ അഭിഭാഷകന്‍ അഡ്വ. സി. ഹരികുമാര്‍ കാണിച്ച സി.ഡി.ആര്‍ പരിശോധിച്ചശേഷം ഹൈബി സമ്മതിച്ചു.
തെരുവുവിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുതവണ സരിത തന്നെ സമീപിച്ചിരുന്നതായി വിഷ്ണുനാഥ് മൊഴിനല്‍കി. യൂത്ത് കോണ്‍ഗ്രസിന്‍െറ യുവജനയാത്രക്കിടെ പാലക്കാട്ടുവെച്ചാണ് സരിത തന്നെ കണ്ടത്. തന്‍െറ മണ്ഡലത്തില്‍ സോളാര്‍ പദ്ധതികള്‍ ചെയ്തുനല്‍കാന്‍ തയാറാണെന്ന് സരിത അറിയിച്ചു. പിന്നീട് താന്‍ ആവശ്യപ്പെട്ടപ്രകാരം എം.എല്‍.എ ഓഫിസില്‍ വന്നുകണ്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് 2012 ആഗസ്റ്റില്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിക്കുന്നതിന് കലക്ടര്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ടും കത്തും നല്‍കിയെന്നും വിഷ്ണുനാഥ് മൊഴിനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.