സ്വാധീനവും ഭീഷണിയും പോസ്റ്റ്മോര്‍ട്ടം ടേബിളിന് പുറത്തുനിര്‍ത്തിയ നീതിബോധം

കോഴിക്കോട്: പൊലീസ് സര്‍ജന്മാരുടെ ഗുരുവാണ് വിടപറഞ്ഞ ഡോ. പി.വി. ഗുഹരാജ്. കൊടും കുറ്റവാളിയായാലും അയാള്‍ക്ക് മനുഷ്യനെന്ന നിലയില്‍ നീതി ലഭിക്കണമെന്ന് ഉറച്ചുവിശ്വസിച്ചയാള്‍. ഇക്കാരണത്താല്‍ പൊലീസിനും രാഷ്ട്രീയക്കാര്‍ക്കും ഭരണക്കാര്‍ക്കുമൊക്കെ അദ്ദേഹത്തിന്‍െറ റിപ്പോര്‍ട്ടുകള്‍ തലവേദന തീര്‍ത്തു. സമ്മര്‍ദവും സ്വാധീനവും ഭീഷണിയുമൊക്കെ അദ്ദേഹം പോസ്റ്റ്മോര്‍ട്ടം ടേബിളിന് പുറത്തുനിര്‍ത്തി.

ഗുഹരാജ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കാരണമാണ് ആര്‍.ഇ.സി വിദ്യാര്‍ഥിയായിരുന്ന രാജന്‍ വധക്കേസ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായി മാറിയത്. വലിയ വടികൊണ്ട് ദേഹത്ത് ഉരുട്ടിയാല്‍ മരണം സംഭവിക്കില്ളെന്ന പൊലീസ് വാദം പൊളിഞ്ഞത് ഡോക്ടര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. ഹൈകോടതിയിലും വിചാരണ കോടതിയിലുമൊക്കെ, ഉരുട്ടിയാല്‍ മരണം സംഭവിക്കുമെന്ന് മൊഴി കൊടുത്ത ഗുഹരാജിന്‍െറ നിരീക്ഷണം ഇന്നും രാജ്യത്തെ കോടതികളില്‍ ഉദ്ധരിക്കപ്പെടുന്നു. അന്ന് കനത്ത ഭീഷണിയുണ്ടായി. ഗുഹരാജിന്‍െറ മെഡിക്കല്‍ കോളജ് പരിസരത്തെ വീടിന് കല്ളേറുണ്ടായി. പൊലീസുകാരുള്‍പ്പെട്ട സംഘമാണ് ആക്രമിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഉത്തരകേരളത്തിലെ നിരവധി അസ്വാഭാവിക മരണങ്ങളുടെ ചുരുളഴിച്ച അദ്ദേഹം ശരിയെന്ന് ബോധ്യപ്പെട്ട കാര്യത്തില്‍ ഉറച്ചുനിന്നു. അദ്ദേഹത്തിന്‍െ പല റിപ്പോര്‍ട്ടുകളും പൊലീസുകാരെ പുലിവാലുപിടിപ്പിച്ചു.

കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പല സ്റ്റേഷനുകളില്‍ എത്തിച്ച് അരക്കുതാഴെ ഉരുട്ടിയതിനെ തുടര്‍ന്ന് മരിച്ച സംഭവം ഇത്തരത്തില്‍പെട്ടതാണ്. സ്ഥിരം മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമൊക്കെയാണെങ്കിലും സ്വാഭാവിക മരണമാണെന്ന പൊലീസ് വാദത്തിനെതിരായിത്തന്നെ ഡോക്ടര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെഴുതി. കടുത്ത മര്‍ദനവും ഉരുട്ടലുമാണ് മരണ കാരണമെന്ന റിപ്പോര്‍ട്ട് പൊലീസിന്‍െറ കടുത്ത പ്രതിഷേധത്തിനിടയാക്കി. എന്നിട്ടും കേസ് വിട്ടുപോയി. ഉദ്യോഗസ്ഥര്‍ക്കൊപ്പം ജുഡീഷ്യറിക്കും നീതിബോധം വേണമെന്നായിരുന്നു ഇതേപ്പറ്റി അദ്ദേഹത്തിന്‍െറ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.