കൃഷിവകുപ്പ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം; ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടറായ അശോക് കുമാർ തെക്കനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തുകൊണ്ട് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉത്തരവിറക്കി. വകുപ്പിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അശോക് തെക്കനെതിരെ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തുകൊണ്ട് ആഭ്യന്തരവകുപ്പിന് കൃഷിമന്ത്രി കത്തയച്ചിട്ടുണ്ട്. കൃഷിവകുപ്പ് സെക്രട്ടറിയായ രാജു നാരായണ സ്വാമിയായിരിക്കും ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിക്കുക.

അശോക് തെക്കനെ മാറ്റി നിർത്തി വിജിലൻസ് അന്വേഷണം നടത്തണമെന്ന് ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം നടത്തിയ ധനകാര്യപരിശോധനാ വിഭാഗം മുൻകൃഷിമന്ത്രി കെ.പി മോഹനന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഈ ഫയലുകളെല്ലാം വിജിലൻസിന് നൽകാതെ സർക്കാർ പൂഴ്ത്തിവെച്ചുവെന്നാണ് ആരോപണം. കൃഷിമന്ത്രിയായി വി.എസ്.സുനിൽകുമാർ ചുമതലയേറ്റശേഷം ഫയലുകൾ വിളിച്ചുവരുത്തി അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു.

ശബരിമലയിലെ പച്ചത്തേങ്ങ സംഭരണം, കൊപ്രസംഭരണം, പച്ചത്തേങ്ങ സംഭരണത്തിലെ തിരിമറി, വിത്തു തേങ്ങ ഇറക്കുമതിയിലെ ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കേരഫെഡിന്‍റെ പച്ചത്തേങ്ങ സംഭരണത്തിൽ വ്യാപക തിരിമറി നടത്തിയെന്നതാണ് അശോക് കുമാർ തെക്കനെതിരെയുള്ള പ്രധാന ആരോപണം. സംസ്ഥാനത്ത് നിന്ന് സംഭരിച്ച ഗുണനിലവാരമുള്ള കൊപ്ര മറിച്ചുവിറ്റ് പകരം ഇതര സംസ്ഥാനങ്ങളിൽനിന്നു ഗുണനിലവാരം കുറഞ്ഞ കൊപ്ര ഇറക്കുമതി ചെയ്തുവെന്നും ഗുണനിലവാരം കുറഞ്ഞ വിത്തുതേങ്ങ ഇതര സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവന്ന് കൂടിയ വിലക്ക് വാങ്ങിയെന്നും അശോക് കുമാറിനെതിരെ ആരോപണങ്ങളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.