വിദേശത്തെ ഉപരിപഠനം: തട്ടിപ്പു സംഘങ്ങള്‍ പിടിമുറുക്കുന്നു

കൊച്ചി: വിദേശ സര്‍വകലാശാലകളില്‍ എം.ബി.ബി.എസ് അടക്കമുള്ള ഉന്നത കോഴ്സുകള്‍ക്ക് പ്രവേശം തരപ്പെടുത്താമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കുന്ന സംഘം കൊച്ചിയില്‍ പിടിമുറുക്കുന്നതായി സൂചന. ഇന്ത്യയില്‍ സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശത്തിന് നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കിയതിനത്തെുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ചൈന, ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, യുക്രെയ്ന്‍, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ മെഡിക്കല്‍ ഉപരിപഠനത്തിന് തെരഞ്ഞെടുക്കുന്നത് മുന്നില്‍ക്കണ്ടാണ് തട്ടിപ്പു സംഘങ്ങള്‍ പിടിമുറുക്കുന്നത്. വിദേശ രാജ്യങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍െറ നിയമപ്രശ്നങ്ങള്‍ മറച്ചുവെച്ചാണ് തട്ടിപ്പു നടത്തുന്നത്.

ചൈനയടക്കമുള്ള ചില രാജ്യങ്ങള്‍ സ്കോളര്‍ഷിപ്പും സൗജന്യ താമസവും ഭക്ഷണവുമൊക്കെ നല്‍കിയാണ് മെഡിക്കല്‍ ബിരുദത്തിനും ഇതര ബിരുദ കോഴ്സുകള്‍ക്കും വിദ്യാര്‍ഥികളെ ക്ഷണിക്കുന്നത്. എന്നാല്‍, ഏഴുലക്ഷം രൂപവരെ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയാണ് ഇടനിലക്കാരുടെ ചൂഷണം. മാര്‍ക്ക്ലിസ്റ്റില്‍ കൃത്രിമം നടത്തിവരെ തട്ടിപ്പു നടത്തുന്നതായി പരാതിയുണ്ട്. ചില വിദേശ സര്‍വകലാശാലകള്‍ നല്‍കുന്ന എം.ബി.ബി.എസ്/എം.ഡി ബിരുദങ്ങള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടില്ല എന്ന വിവരവും ഇടനിലക്കാര്‍ മറച്ചുവെക്കുന്നു. ഹൗസ് സര്‍ജന്‍സി അതത് രാജ്യങ്ങളില്‍ത്തന്നെ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയും വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാണ്.

ഒരുവര്‍ഷം വിദേശത്ത് താമസിക്കേണ്ട അധിക ചെലവ് വഹിക്കുന്നതോടൊപ്പം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇവിടെയും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണം. ഇന്ത്യയില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെങ്കില്‍ എഫ്.എം.ജി.ഇ (ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേഷന്‍ എക്സാം) കടമ്പ കടക്കുകയും വേണം. വിദേശ രാജ്യങ്ങളിലെ എം.ഡി ബിരുദത്തിന് ഇന്ത്യയില്‍ അംഗീകാരമില്ല എന്നതും പലര്‍ക്കും അറിയില്ല. വിദേശ ബിരുദാനന്തര ബിരുദം നേടിയവരെ പ്രത്യേക പരീക്ഷ നടത്തി ഡെന്‍റല്‍ കൗണ്‍സില്‍ അംഗീകരിക്കുന്നുണ്ട്. ഇതാണ് പലര്‍ക്കും തെറ്റിദ്ധാരയുണ്ടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.